Saturday, May 30, 2009

സെഡക്ഷന്‍

സന്ധ്യയുടെ ഉടലാണവള്‍ക്ക്‌. അസ്തമയത്തിന്‍റെ മുഖവും. കാറ്റിലേക്കഴിച്ചിട്ട മേഘങ്ങളുടെ മണം. ഒളി മിന്നുന്ന നോട്ടവും കനലടുപ്പിന്‍റെ ചുണ്ടുകളും.

അന്തിക്കള്ളിന്‍റെ പ്രസരിപ്പുള്ള കിഴക്കന്‍ മഴ പോലെയാണവള്‍ വന്നെത്താറ്‌. നനഞ്ഞ മണ്ണിന്‍റെ കാലു തുടയ്ക്കാന്‍ പോലും നില്‍ക്കാതെ നേരെ കിടപ്പുമുറിയിലേക്ക്‌. അതോടെ രാത്രിയുടെ ശരീരത്തിനു തീ പിടിക്കും. കടല്‍ വെള്ളം തുള്ളിത്തുടിച്ചുയരും. പെയ്തിറങ്ങുന്നതു വരെ. പിന്നെ രാത്രിമഴയുടെ മരണം പോലെ നിശ്ചലമാകുന്ന മയക്കം. അതിലേക്കു കണ്‍തുറക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍...

ആ ക്യാന്‍വാസിലേക്കു നോക്കി അങ്ങിനെ കിടക്കുമ്പോള്‍ ശരത്‌ കൃഷ്ണന്‍റെ മനസിലേക്കു കാട്ടുമുല്ലകളുടെ നനഞ്ഞ മണം പടര്‍ന്നു കയറും. പൊടിമണ്ണിന്‍റെ ലഹരിയും. പക്ഷേ, ആ ശബ്ദം....
"കൃഷ്ണാ, നീ മിറ്റത്തൂന്ന്‌ കേറി വരുണുണ്ടോ ഇങ്കട്‌? പുതു മഴയാ. പാമ്പുകള്‌ പെഞ്ഞലാടാന്‍ പുറത്തിറങ്ങണ സമയം." കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പുതുമഴയായി മനസിലെത്തിയ വാക്കുകള്‍. ഓരോ തുള്ളിയിലും സ്നേഹാമൃത്‌ നിറഞ്ഞ പുതുമഴ.

വിജൃംഭിതമായ മേഘങ്ങള്‍ വന്യമായി പൊട്ടിച്ചിതറുന്നതിന്‍റെ മുഴക്കവും വെളിച്ചത്തിന്‍റെ പൂര്‍ണ്ണനഗ്ന പ്രദര്‍ശനവും. വെളിച്ചമൊളിച്ചപ്പോഴേക്കും ബള്‍ബുകളും ഇരുട്ട്‌ വിഴുങ്ങിയിരുന്നു. മെഴുകു തിരിയുടെ തലയിലൊരു പൊന്‍മൊട്ടു വെച്ച്‌ കുത്തി നിര്‍ത്തി. തുള്ളിപൊട്ടുന്ന ലാവയില്‍ വേരുറയ്ക്കുന്ന പൂമൊട്ട്‌. അതിന്‍റെ ചുംബനത്താല്‍ ഒളിവെട്ടുന്ന ക്യാന്‍വാസിലെ നിഗൂഢ മന്ദസ്മിതങ്ങള്‍. ജനല്‍പ്പാളികളില്‍ കാറ്റിന്‍റെ താളാത്മകമായ ഹൃദയമിടിപ്പ്‌. മുട്ടപ്പെടുന്ന വാതിനിലുള്ളിലെ ഔത്സുക്യം.

പതുക്കെ വാതില്‍ പാളി തുറന്നപ്പോള്‍ നീലിമയുടെ ആഴക്കണ്ണ്‌ യാചിച്ചു, "അകത്തേക്കു വന്നോട്ടെ". മൌനസമ്മതത്തിലേക്കാര്‍ത്തലച്ചു തള്ളിക്കയറി, കുളിര്‍മഴ പോലെ. കാട്ടുമുല്ലപ്പൂവിന്‍റെ മണം നിറഞ്ഞ തുള്ളികളെങ്ങും തുടിച്ചു തുള്ളി. മഴയുടെ മണം. കാട്ടുമുല്ലയുടെ സ്പര്‍ശം. അണയ്ക്കാനാവാത്ത മനസിന്‍റെ ഉന്‍മത്തത. ഒതുങ്ങിക്കുടുന്നതിനുമുന്‍പ്‌ തുള്ളിത്തിമിര്‍ക്കാന്‍ വെമ്പുന്ന ഉടലാഴക്കടലിലെ പേരാച്ചി മഴ.

മറ്റൊരു ഇടി. മിന്നല്‍. മേഘങ്ങളില്‍ മൂര്‍ത്തമായിരുന്ന മഴയാകെ പുഴയായൊഴിഞ്ഞു. നെടുവീര്‍പ്പിന്‍റെ തുണ്ടുകാറ്റുകള്‍ ക്യാന്‍വാസിന്‍റെ ഇരുളിലുറങ്ങി. ശരത്കൃഷ്ണന്‍ മഴയൊഴിഞ്ഞ മുറ്റത്തിന്‍റെ മടിയിലും.

Saturday, March 7, 2009

നല്ലതു ചെയ്താല്‍ നല്ലതേ വരൂ (കഥ)


മണിക്കൂറൊന്നായി തിരയാന്‍ തുടങ്ങിയിട്ട്‌. ഇനിയും ആ ഫയലു കണ്‍വെട്ടത്തു വന്നിട്ടില്ല. ഈ ഓഫീസിന്‍റെ പ്രധാന പ്രത്യേകതയും ഇതു തന്നെ. തിരയുന്നതു മാത്രം കിട്ടില്ല.

ഇവിടുത്തെ മാനേജര്‍ മാരുടെ അതേ സ്വഭാവമാണ്‌ ഫോണിനും. ഒരു പണിക്കും സമ്മതിക്കില്ല. ഫയലു കിട്ടിയില്ലെങ്കിലും കാതിനല്‍പ്പം സ്വൈരം കിട്ടുമല്ലോ. ഫോണെടുത്തേക്കാം. "ഹലോ"

"ചേട്ടാ, വീട്ടില്‍ കള്ളന്‍ കയറി അലമാറയില്‍ വെച്ചിരുന്ന കാശു മൊത്തം എടുത്തോണ്ടു പോയി. " "ങേ! വീടും തുറന്നിട്ട്‌ നീ എവിടെ തിണ്ണ നിരങ്ങാന്‍ പോയിരുന്നെടീ. ഞാനിതാ വരുണൂ"

പിന്നെ ഓഫീസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

കൈ കാണിക്കുന്ന ഓട്ടോയിലൊക്കെ യാത്രക്കാരുണ്ട്‌. അടുത്തു ഒരു ഓട്ടോ സ്റ്റാന്‍ഡ്‌ പോലും ഇല്ല. നാശം. അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതിനിടയില്‍ ഒരു ഓട്ടോ മുന്നില്‍ വന്നു നിന്നു.

"എങ്ങോട്ടാ?"

"വീട്ടിലേക്ക്‌. കത്തിച്ചു വിട്ടോ"

"അത്‌ എവിടാന്നാ ചോദിച്ചത്‌?"

"അരിക്കാരാ സ്ട്രീറ്റ്‌. നമ്പര്‍ ഒമ്പത്‌" ഓട്ടോ കുലുങ്ങി ഓടി.

തല ശരിക്കു പ്രവര്‍ത്തിക്കുന്നില്ല. എന്താ ചെയ്യേണ്ടത്‌ എന്നു ഒരു പിടിയുമില്ല. ഒന്നര ലക്ഷം രൂപ. ഭാര്യയുടെ ഹൃദയത്തിന്‍റെ വാള്‍വിലെ ഓട്ട അടയ്ക്കാന്‍ വേണ്ടി കഷ്ടപ്പെട്ടു സംഘടിപ്പിച്ചത്‌. അതു നഷ്ടമായാല്‍... പണയം വെക്കാന്‍ ഇനി ഒരു മോതിരം പോലും ബാക്കിയില്ല. ദൈവമേ എന്തു ചെയ്യും? ഓടുന്ന ഓട്ടോയിലിരുന്നിട്ടും വിയര്‍ത്തൊലിക്കുന്നു. വല്ലാത്ത ദാഹം.

"സാറെ എന്തെങ്കിലും പ്രശ്നം?" ഡ്രൈവര്‍ കണ്ണാടിയിലൂടെ തന്നെ ശ്രദ്ധിക്കുന്നുണ്ട്‌.

"ഹേയ്‌, ഒന്നുമില്ല നീ വിട്ടോ”

"അല്ല, എന്തെങ്കിലും സഹായം വേണമെങ്കില്‍.... "

'ഒന്നും വേണ്ട' എന്നു പറയാനാണ്‌ വായ തുറന്നത്‌. പക്ഷേ പറഞ്ഞു പോയത്‌ "അല്‍പ്പം വെള്ളം കിട്ടുമോ?" എന്നായിരുന്നു.

"ഉണ്ടല്ലോ. ആ സീറ്റിനു പിന്നിലൊരു പ്ളാസ്റ്റിക്‌ ബോട്ടിലില്‍ക്കാണും. "

ശരിയാണ്‌ ഒരു നരച്ച പ്ളാസ്റ്റിക്‌ ബോട്ടിലില്‍ പാതിയോളം വെള്ളം കുലുങ്ങി കളിക്കുന്നു. എടുത്തപ്പോഴേ അതു കൈയിലൊട്ടി. അടപ്പു തുറന്നപ്പോള്‍ ഗ്രീസിന്‍റേയും തുരുമ്പിന്‍റേയുമൊക്കെ ഗന്ധം. എന്തായാലും ഒരു കവിള്‍ കുടിക്കാതെ വയ്യ.

പെട്ടെന്നു ഡ്രൈവര്‍ ബ്രേക്കു ചെയ്തുകൊണ്ട്‌ പറഞ്ഞു. "സാറെ ഒന്നു തന്നേ". നീട്ടുന്നതിനു മുന്‍പേ അയാള്‍ ബോട്ടില്‍ വാങ്ങി വെള്ളം പുറത്തേക്കു കമിഴ്ത്തിക്കളഞ്ഞു.

"എന്താ അതു നല്ല വെള്ളം ആയിരുന്നില്ലേ?"

"ങാ, അങ്ങിനെ കരുതുന്നതാ നല്ലത്‌. "

"മനസിലായില്ല. പിന്നെന്തിനാ അതു തന്നത്‌?"

"എന്‍റെ പുതിയ തീരുമാനം ഒരു നിമിഷത്തേക്കു മറന്നു പോയതുകൊണ്ടാ സാറെ. "

"പുതിയ തീരുമാനമോ?"

"അതെ, എല്ലാവരേയും കണ്ണടച്ചു സഹായിക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ടായിരുന്നു സാറെ. എന്നാല്‍ എന്‍റെ പുതിയ തീരുമാനം ആരേയും ഒരിക്കലും ഒരു തരത്തിലും സഹായിക്കില്ല എന്നതാണ്‌. അതു പെട്ടെന്നു ഓര്‍ത്തതു കൊണ്ടാ വെള്ളം കമിഴ്ത്തിയത്‌. ഇതു കുടിച്ച്‌ ഇനി... വേണ്ട"

"നിനക്കെന്തിന്‍റെ വട്ടാ?"

"വട്ടു പിടിക്കാതിരിക്കാനാ സാറെ." ചുവന്ന സിഗ്നലില്‍ ഓട്ടോ നിര്‍ത്തി അവന്‍ തിരിഞ്ഞിരുന്ന്‌ തുടര്‍ന്നു. "കുറച്ചു കാലം ഞാന്‍ സ്ക്കൂളിലൊക്കെ പഠിച്ചിട്ടുണ്ടായിരുന്നു. ഒരിക്കല്‍ എന്തോ കുസൃതി കാണിച്ചതിനു ടീച്ചര്‍ എനിക്കു തന്ന ശിക്ഷ 'നല്ലതു ചെയ്താല്‍ നല്ലതേ വരൂ' എന്നു നൂറു തവണ എഴുതിക്കൊണ്ടു വരാനായിരുന്നു. ഞാനത്‌ എഴുതിയത്‌ എന്‍റെ മനസിലായിരുന്നു. പിന്നീട്‌ അതിനുള്ള ശിക്ഷ ഏറെ അനുഭവിച്ചു. ഒടുവില്‍ കഴിഞ്ഞ മാസം ജയിലില്‍ നിന്നും ഇറങ്ങുമ്പോള്‍ തീരുമാനിച്ചു ആ വരി മനസില്‍ നിന്നും എന്നേക്കുമായി മായ്ച്ചു കളയാന്‍. മേലില്‍ ഒരു നല്ല കാര്യവും ചെയ്യില്ലെന്നും".
പച്ച വെളിച്ചം തെളിഞ്ഞു. ഓട്ടോ വീണ്ടും കുലുങ്ങിയോടി.

"എന്തിനാ ജയിലില്‍ പോയത്‌?"

"കളവു കേസില്‍, ആറു മാസത്തിന്‌"

"അപ്പോള്‍ അതാണു പണി. പകല്‍ ഓട്ടം. രാത്രി കളവ്‌. "

"കട്ടിരുന്നെങ്കില്‍ സങ്കടമെന്തിന്‌? കട്ടത്‌ കൈയിലുണ്ടെന്നു സമാധാനിക്കാമാല്ലോ. അതുകൊണ്ട്‌ അന്നു തീരുമാനിച്ചതായിരുന്നു ഒന്നര ലക്ഷം രൂപാ കട്ടിട്ടേ ഇനി കാര്യമുള്ളൂ എന്ന്‌".

അതു കേട്ട പാടെ ഉള്ളൊന്നു ഞെട്ടി

"സാറെന്താ ഞെട്ടിയത്‌?" ഡ്രൈവര്‍ മുന്നിലെ കണ്ണാടിയിലൂടെ തന്നെ ശ്രദ്ധിച്ചാണു സംസാരിക്കുന്നത്‌.

"നിങ്ങള്‍ കട്ടില്ലെങ്കില്‍ പിന്നെ... ? തെളിവില്ലാതെ കോടതി ശിക്ഷിക്കില്ലല്ലോ?"

"തെളിവൊക്കെ ഉണ്ടായിരുന്നു സാറെ." ഒന്നു നിര്‍ത്തിയിട്ട്‌ അവന്‍ തുടര്‍ന്നു.

"ഓട്ടം കഴിഞ്ഞ്‌ രാത്രി വീട്ടിലേക്കു പോണ വഴി. റോഡിലൊരു സ്ക്കൂട്ടര്‍ മറിഞ്ഞു കിടക്കുന്നു. തൊട്ടടുത്തു തന്നെ ഒരാളും. ചെയ്ത ഉപകാരങ്ങളൊക്കെ കുരിശായ ചരിത്രമാണെങ്കിലും മനസിലൊരു വലി. നൂറു തവണ എഴുതി ഉറച്ചതല്ലേ. ഇറങ്ങി നോക്കി. നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ട്‌. ഷര്‍ട്ടിലെ ചോര കണ്ടാല്‍ അറിയാം ദേഹത്തും മുറിവുകളുണ്ടെന്ന്‌. വിജനമായ സ്ഥലം. രാവിലെ വരെ അവിടെ കിടന്നാല്‍ മരിച്ചു പോകുമെന്നുറപ്പ്‌. പതുക്കെ പൊക്കിയെടുത്ത്‌ ഓട്ടോയിട്ടു. തെറിച്ചു വീണു കിടക്കുന്ന ബാഗും. നേരെ ആശുപത്രിയിലേക്കു വിട്ടു. ഡോക്ടര്‍ എന്തൊക്കേയോ മരുന്നു കുറിച്ചു തന്നു. ഓടി കിട്ടിയ കാശിനു അതും വാങ്ങി വരുമ്പോള്‍ പോലീസെത്തിയിരുന്നു.

കക്ഷിക്കു ബോധം വീണിരുന്നു. പുറകില്‍ നിന്നും വന്ന ഒട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയെന്നും പിന്നെ വെള്ള ടൌവല്‍ മുഖത്തു കെട്ടിയ ഒരുത്തന്‍ ഇറങ്ങി വന്ന്‌ കമ്പിവടികൊണ്ടു തലയ്ക്കടിച്ചു ബാഗ്‌ പിടിച്ചു പറിച്ച്‌ അതേ ഓട്ടോയില്‍ കയറി പോയെന്നും അവന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു പേടിക്കേണ്ട, ബാഗ്‌ കിട്ടിയിട്ടുണ്ട്‌.
പക്ഷേ ബാഗ്‌ തുറന്നിട്ട്‌ അവന്‍ എന്നോടൊരു ചോദ്യം. 'ഇതിലെ ഒന്നര ലക്ഷം രൂപാ എവിടെ?'

ചുറ്റുമുണ്ടായിരുന്ന പോലീസുകാരുടെ മട്ടും ഭാവവും മാറുന്നത്‌ ഞാനറിഞ്ഞു. ഇടിച്ച ഓട്ടോറിക്ഷയുടെ നമ്പര്‍ അവന്‍ ഓര്‍ത്തു പറഞ്ഞപ്പോള്‍ എന്‍റെ തല കറങ്ങി. അവനെ എടുത്ത്‌ വണ്ടിയിലിട്ട ശേഷം ഉപയോഗിച്ചതുകൊണ്ടാവണം, എന്‍റെ പോക്കറ്റില്‍ കിടന്ന വെളുത്ത ടൌവലില്‍ രക്തവും പുരണ്ടിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ ഇടികളുടെ ഘോഷയാത്രകളായിരുന്നു എന്‍റെ ദേഹത്ത്‌. കട്ടെടുത്ത ഒന്നരലക്ഷത്തിന്‍റെ പാതിയെങ്കിലും തരാമെങ്കില്‍ തുമ്പില്ലാക്കേസാക്കി ഊരിവിടാമെന്നു ഇന്‍സ്പെക്ട്രര്‍ പറഞ്ഞപ്പോള്‍ എന്‍റെ മനസില്‍ ഒരുപാട്‌ കള്ളന്‍മാരുടെ മുഖങ്ങള്‍ തെളിയുന്നുണ്ടായിരുന്നു.

തന്‍റെ ഓട്ടോയുടെ നമ്പര്‍ ഒട്ടിച്ചു ഈ പണി ഒപ്പിച്ച വിരുതനായ കള്ളന്‍.
ഓട്ടോയില്‍ നിന്നും ബാഗുമെടുത്ത്‌ ആശുപത്രിയിലേക്കു വന്ന പോലീസുകാരന്‍.
കമ്പനിയുടെ കാശ്‌ കക്കാന്‍ കപടനാടകം കളിച്ച യാത്രക്കാരന്‍.

പക്ഷേ കോടതിയില്‍ തെളിവുകള്‍ വിളിച്ചു പറഞ്ഞ കള്ളന്‍ ഞാനായിരുന്നു. ഒരുപാട്‌ ദുരിതം അനുഭവിച്ചു സാറെ, ഒരുപാട്‌. എന്‍റെ പെണ്ണ്‌ വീട്ടുവേലക്കു പോയതു കൊണ്ടാ രണ്ടു പിള്ളേരും കഞ്ഞികുടിച്ചു കിടന്നത്‌. അതിനു അവള്‍ക്കും കിട്ടി വേണ്ടുവോളം ചീത്തപ്പേര്‌.

എന്നാലും അവളിപ്പോഴും പറയുന്നത്‌ നല്ലതു ചെയ്താല്‍ ആണ്ടവന്‍ കൈവിടില്ലെന്നാണ്‌. എന്‍റെ പേരു അതായതുകൊണ്ടല്ലാ കേട്ടോ.”

പെട്ടെന്നു മൊബൈല്‍ ഫോണ്‍ കീശയില്‍ കിടന്നു തുള്ളിത്തുടങ്ങി. ഓഫീസില്‍ നിന്നു മാനേജറാണ്‌. ഇയാളോട്‌ ഇനി എന്താ പറയുക? "സോറി സാര്‍, ആ ഫയല്‍ കമ്പ്ളീറ്റ്‌ ആയില്ല. നാളെ തരാം സാര്‍. വീട്ടിലൊരു അത്യാവശ്യം. ഇന്നു ഹാഫ്‌ ഡേ അവധിയിലാ. "

മൊബൈല്‍ ഓഫ്‌ ചെയ്യുമ്പോള്‍ ഓര്‍ത്തു. വല്ലാത്ത മറവി തന്നെ. ഇറങ്ങി ഓടുമ്പോള്‍ ഓഫീസില്‍ ആരോടും ഒന്നു പറഞ്ഞതു പോലുമില്ല. ഇപ്പോള്‍ ഇതാ കള്ളന്‍ കയറിയ കാര്യവും. അതുകൊണ്ടാണല്ലോ കണ്ട ആണ്ടവന്‍റെ പരിദേവനങ്ങള്‍ കേട്ടിങ്ങനെ ഇരിക്കുന്നത്‌. ഇനി കാശു എങ്ങോട്ടെങ്കിലും മാറ്റി വെച്ചിട്ടുണ്ടോ? ഇല്ല, പ്രോവിഡണ്ട്‌ ഫണ്ടിന്‍റെ ലോണ്‍ കൂടെ ചേര്‍ത്തി ഒന്നര ലക്ഷം തികച്ച്‌ എണ്ണിവെച്ചതു അലമാറയില്‍ തന്നെയാണ്‌.

"സാറെ അരിക്കാര സ്ട്രീറ്റ്‌ നമ്പര്‍ ഒമ്പത്‌" ഡ്രൈവര്‍ ഒട്ടോ ഒതുക്കി നിര്‍ത്തി.

ഓട്ടോ പറഞ്ഞുവിട്ട്‌ വീട്ടിലേക്കു കയറുമ്പോള്‍ അത്ഭുതപ്പെട്ടു പോയി. ഇത്രയധികം വീട്ടമ്മമാര്‍ ആ മേഖലയിലുണ്ടെന്നു ഒരു ഊഹം പോലുമില്ലായിരുന്നു. മോഷണം പോയതെന്ത്‌ എന്നറിയാന്‍ മോഷണം പോകാത്ത വസ്തുക്കള്‍ പരിശോധിക്കുകയാണ്‌ അവര്‍. വഴി ഒതുങ്ങാതെ നിന്നിരുന്ന അവരെ തട്ടാതെയും മുട്ടാതെയും ഒരുവിധം വീട്ടിനകത്തെത്തി. തന്നെ കണ്ടതും ഭാര്യ പറഞ്ഞു. "ചേട്ടാ ഞാന്‍ ഔസേപ്പിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്‌. പുള്ളി ഉടന്‍ പോലീസുമായി ഇങ്ങെത്തും. "

ഭാര്യക്കു തന്നേക്കാള്‍ പ്രായോഗിക ബുദ്ധി ഉണ്ട്‌. കുടുംബ സുഹൃത്തായി അങ്ങിനെ ഒരു പോലീസുകാരന്‍ ഉണ്ടെന്നു പോലും തനിക്കു ഓര്‍മ്മയില്ലായിരുന്നു.

പോലീസെന്നു കേട്ടതോടെ അയല്‍പക്കങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു തുടങ്ങി. പക്ഷേ അവര്‍ മുഴുവന്‍ കൊഴിയുന്നതിനു മുമ്പേ പോലീസിനേയും കൊണ്ട്‌ ഔസേപ്പെത്തി.

ജന സമുദ്രം കയറി നിരങ്ങിയതുകൊണ്ട്‌ ഇനി വിരലടയാളത്തിനു സ്ക്കോപ്പ്‌ ഇല്ലെന്നു പോലീസുകാരന്‍ പറഞ്ഞു. ആദ്യമായിട്ടല്ലല്ലോ അവര്‍ ഒരു കളവു കേസ്‌ ഡീല്‍ ചെയ്യുന്നത്‌.

"എപ്പഴാ സംഭവം?" പോലീസ്‌ ചോദ്യം വന്നു.

ഞാന്‍ ഭാര്യയെ നോക്കി. ഒന്നാലോചിച്ച്‌ അവള്‍ പറഞ്ഞു. "പത്തരമണിയോടെ ഞാന്‍ അപ്പുറത്തെ ലോലിതയുടെ വീട്ടില്‍ ഒന്നു ചെന്നിരുന്നു. പതിനൊന്നു മണിക്കു തിരിച്ചെത്തുകയും ചെയ്തു. "

"എന്നിട്ടെന്താ അപ്പോള്‍ ആരേയും അറിയിക്കാതിരുന്നത്‌?"

"അപ്പോള്‍ അറിയില്ലായിരുന്നു, കള്ളന്‍ കടന്നത്‌. വീടൊക്കെ അടച്ചിട്ട പോലെ തന്നെ കിടന്നിരുന്നു. ഞാന്‍ കുറെനേരം ടിവി കണ്ടു. പിന്നെ അടുക്കളയിലേക്കു ചെന്നു. കറിക്കു ഇടാന്‍ നോക്കുമ്പോള്‍ ഉപ്പില്ല. അതു വാങ്ങാന്‍ വേണ്ടി കാശെടുക്കാന്‍ ചെന്നപ്പോള്‍ അലമാറയില്‍ കാശില്ല!"

"അലമാറ പൂട്ടിയിരുന്നോ?"

"പൂട്ടി താക്കോലു ടിവിക്കു മുകളില്‍ വെച്ചിരുന്നു"

"വീടു പൂട്ടിയിട്ട്‌ താക്കോല്‍ എവിടാ വെച്ചിരുന്നത്‌?"

ഒന്നു പരുങ്ങിയ ശേഷം ഭാര്യ ബ്ളൌസിലേക്കു വിരല്‍ ചൂണ്ടി.

"അപ്പഴ്‌ കള്ളനെ പിടികിട്ടി." ഔസേപ്പിന്‍റെ അനൌണ്‍സുമെണ്റ്റ്‌ കേട്ട്‌ ബാക്കിയുള്ളവരുടെ കണ്ണു തള്ളിപ്പോയി. പോലീസുകാരന്‍ വിക്രമാദിത്യ കഥയിലെ വേതാള ചോദ്യം കേട്ടപോലെ കണ്ണും തുറിച്ചിരിക്കുമ്പോള്‍ ഔസേപ്പു തുടര്‍ന്നു. "അതിരിക്കട്ടെ, വീട്ടിനു മറ്റൊരു താക്കോലുണ്ടായിരുന്നോ?"

"അതു കാണാതായിട്ട്‌ കുറേയായി. "

"ഇപ്പഴ്‌ കാര്യം ക്ളിയറ്‌. ആ താക്കോല്‍ നഷ്ടപ്പെട്ടതല്ല, കളവു പോയതാണ്‌. അതുകൊണ്ട്‌ വാതില്‍ തുറന്നു അകത്തു കയറിയ കള്ളന്‍ അല്ലെങ്കില്‍ കള്ളി ടി.വി യുടെ മുകളില്‍ നിന്നും താക്കോല്‍ എടുത്ത്‌ അലമാറ തുറന്ന്‌ രൂപാ എടുക്കുന്നു. പിന്നെ എല്ലാം പഴയ പടി പൂട്ടി പുറത്തിറങ്ങുന്നു. നിങ്ങളോളം വീടു പരിചയമുള്ള ആ കള്ളി നിങ്ങളുടെ ആ വേലക്കാരി തന്നെ. "

ഔസേപ്പിന്‍റെ നിഗമനത്തിനു യുക്തിയുണ്ട്‌, പക്ഷേ..

"അവള്‍ വേലക്കാരി അല്ല. അസുഖം കൂടുതലായി എഴുന്നേല്‍ക്കാന്‍ പോലും വയ്യാതായപ്പോള്‍ ഭാര്യയെ പരിചരിക്കാനും കുട്ടിയെ നോക്കാനുമൊക്കെ ഒന്നു രണ്ടു ദിവസത്തിനായി അയല്‍പക്കത്തെ വേലക്കാരി കൊണ്ടുവന്നതായിരുന്നു അവളെ. പിന്നെ ഞങ്ങളുടെ അവസ്ഥ കണ്ട്‌ കുറച്ചു ദിവസം കൂടെ സഹായിക്കാന്‍ വന്നിരുന്നു അവള്‍. ഇപ്പോള്‍ ഭാര്യയുടെ അസുഖം കുറേ മാറിയതുകൊണ്ട്‌ അവള്‍ വരുന്നുമില്ല." ഞാന്‍ പറഞ്ഞു.

"അവള്‌ തന്നെ കക്ഷി. പണി ചെയ്യുന്ന വീട്ടില്‍ കളവു നടന്നാല്‍ പോലീസിന്‍റെ ചോദ്യങ്ങള്‍ക്കു ഉത്തരം പറയേണ്ടി വരും. അതുകൊണ്ട്‌ ഇവറ്റകളൊക്കെ പണി വിട്ട ശേഷമാ ഈ പണിക്ക്‌ ഇറങ്ങാറ്‌. എവിടാ അവളുടെ വീട്‌?"

"അറിഞ്ഞുകൂടാ. ദൂരെ എവിടെയോ നിന്നു ബസിലാണു അവള്‍ വന്നിരുന്നത്‌. ഇല്ല, അവള്‍ അങ്ങിനെ ചെയ്യില്ല. നല്ല സ്വഭാവമാണ്‌. ബസ്‌ സമരം ഉള്ള ദിവസങ്ങളില്‍ അവള്‍ ഓട്ടോ പിടിച്ചാണു വന്നിരുന്നത്‌. ഇങ്ങിനെ സഹായിക്കുന്ന വരെ കാണാന്‍ തന്നെ വിഷമമാണ്‌. "

"നീ അഡ്രസിങ്ങു താ. ഇടിച്ചു കൂമ്പു കലക്കുമ്പോ അവള്‌ പുഷ്പം പോലെ എടുത്തു തരും, കട്ട കാശൊക്കെ. "
"നിങ്ങള്‍ക്കു അറിയാഞ്ഞിട്ടാ. അവള്‍ അങ്ങിനെ ചെയ്യില്ല. രണ്ടു ചെറിയ കുട്ടികളെ വീട്ടിലിട്ടിട്ടാ അവള്‍ ഞങ്ങളെ സഹായിക്കാന്‍ വന്നിരുന്നത്‌. "

"അതൊക്കെ ഞങ്ങള്‍ പോലീസുകാരുടെ ഡ്യൂട്ടി. നിങ്ങള്‍ അതൊന്നും അറിയേണ്ടാ. ഭാര്യയുടെ ആഭരണം കട്ട ഭര്‍ത്താവിനെ ഞങ്ങള്‍ പിടിച്ചിട്ടുണ്ട്‌. ഭര്‍ത്താവിന്‍റെ പണം മോഷ്ടിച്ച ഭാര്യയേയും. പിന്നെയാ ഒരു വേലക്കാരി. ഇവറ്റയൊക്കെ അടുത്തു കൂടുന്നതും വിശ്വാസം പിടിച്ചു പറ്റുന്നതും അവസരം കിട്ടിയാല്‍ കക്കാനും പറിക്കാനും വേണ്ടിയാ. "

"ഒരു വേള അവളല്ലെങ്കില്‍.... ഞങ്ങളെ ഒരു പാട്‌ സഹായിച്ച അവളോടിതു ചെയ്താല്‍ ദൈവം പോലും പൊറുക്കില്ല. "

"കൂമ്പു നോക്കി നാലു കീച്ചിയാല്‍ ഞങ്ങള്‍ക്കു സത്യം പിടികിട്ടും. ചെയ്തിട്ടില്ലെങ്കില്‍ തുറന്നങ്ങു വിടുക്യേം ചെയ്യും. പോരെ. "

അപ്പോഴേക്കും പോലീസുകാരന്‍ അടുത്ത വീട്ടിലെ വേലക്കാരിയേയും കൊണ്ടു എത്തി. അവളോട്‌ നീങ്ങി നില്‍ക്കാന്‍ ഔസേപ്പ്‌ വിരലുകൊണ്ടു കാണിച്ചു.

"എന്താഡീ നിന്‍റെ പേര്‌? "

"വസന്ത"

"ആകെ ഒരു കള്ളലക്ഷണമുണ്ടല്ലോ. എന്താഡീ അവടെ പേര്‌?"

"ആര്‌ടെ?"

"നീ ഇവരടെ തലേല്‍ കെട്ടിവെച്ച ആ കള്ള കൂത്തിച്ചീന്‍റെ പേരാ ചോദിച്ചത്‌." ഔസേപ്പ്‌ എഴുന്നേറ്റ്‌ രണ്ടടി മുന്നോട്ടു വെച്ചുകൊണ്ട്‌ തുടര്‍ന്നു.

"നിനക്കെത്ര കാശ്‌ കിട്ടിയെടീ?"

"അയ്യോ, പങ്കജ ചേച്ചിയോ? അവളത്തരക്കാരിയല്ല. "

"ഏതു തരമാന്നു സ്റ്റേഷനില്‍ കയറ്റുമ്പോള്‍ അറിയും. അവളെവിടാഡീ താമസിക്കുന്നത്‌?”

"റെയില്‍ വേ കോളനീലാ. ആട്ടോക്കാരന്‍ ആണ്ടവന്‍റെ വീട്‌ ഏതാന്ന്‌ ചോദിച്ചാ ആരും കാണിച്ചു തരും. ആണ്ടവന്‍റെ പെണ്ണാ അവള്‌"

"ഏത്‌? കള്ളന്‍ ആണ്ടവനാ? അവന്‍ ജയിലീന്നെറങ്ങ്യാ?" പിന്നെ ഔസേപ്പ്‌ പോലീസുകാരനോടു പറഞ്ഞു. "ബാ, രണ്ടിനേം ഇപ്പോ തന്നെ പൊക്കണം. "

അവരിറങ്ങിയതും ഭാര്യ പറഞ്ഞു "വേണ്ടായിരുന്നു. ഞാനിന്നു എണീറ്റ്‌ നടക്കണത്‌ അവളുടെ ഉഴിച്ചിലിന്‍റെ കൈപ്പുണ്യം കൊണ്ടാ. നമുക്ക്‌ വേണ്ടി ഇത്ര കഷ്ടപ്പെട്ടത്‌... കക്കാന്‍ വേണ്ടിയാണെന്നു പറഞ്ഞാല്‍... "

II

അടുത്ത ദിവസം ഉച്ചയോടെ ആശുപത്രിയില്‍ നിന്നും ഡോക്ടറുടെ ഫോണ്‍ വന്നതും വീണ്ടും ഇറങ്ങിയോടി. കിട്ടിയ ഓട്ടോ പിടിച്ചു സ്റ്റേഷനില്‍ എത്തി.

ഔസേപ്പ്‌ മുറ്റത്തിട്ട ജീപ്പിന്‍റെ അടുത്ത്‌ തന്നെ ഉണ്ടായിരുന്നു. കണ്ടപാടെ ഔസേപ്പു പറഞ്ഞു. "സമ്മതിച്ചു കേട്ടോ. കട്ടത്‌ അവന്‍ തന്നെ. പക്ഷേ കാശൊക്കെ ആ കള്ളന്‍ പൊടിച്ചെന്നു. ഓട്ടോ വിറ്റിട്ട്‌ തരാമെന്നാ ഇപ്പഴ്‌ പറയണത്‌. "

"അല്ല, ഔസേപ്പേ, അതു... ഒരു ഓര്‍മ്മപ്പിശക്‌. ഡോക്ടറുടെ ഫോണ്‍ വന്നപ്പോഴാ ആശുപത്രിയില്‍ പണം അടച്ച കാര്യം ഓര്‍ത്തത്‌. "

"നല്ല പാര്‍ട്ടി. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഞാന്‍ എടുത്തിട്ട്‌ പെരുക്കിയേനെ. ഇനി അവറ്റകളെ എന്തു ചെയ്യും?" ഒന്നാലോചിച്ച ശേഷം ഔസേപ്പ്‌ അകത്തേക്കു നടന്നു.

അഴിവാതില്‍ തുറന്നുകൊണ്ട്‌ ഔസേപ്പു പറഞ്ഞു. "ഈ സാറ്‌ പറയുന്നത്‌ കൊറേ സഹായിച്ചതല്ലേ കാശ്‌ പോയാല്‍ പോട്ടെ കേസൊന്നും വേണ്ടെന്നാ. അതോണ്ട്‌ നിങ്ങള്‍ ഇത്തവണ രക്ഷപ്പെട്ടു. ങും പൊക്കോ. പിന്നെ ഒാട്ടോ വിറ്റാലുടന്‍ കാശു കൊണ്ടു തന്നേക്കണം. "

ആണ്ടവനെ നേരിടാന്‍ കഴിയാതെ തിരിഞ്ഞു നിന്നു.

അപ്പോഴേക്കും പെണ്‍ സെല്ലില്‍ നിന്നു പങ്കജവും ഹാജരാക്കപ്പെട്ടു. ആണ്ടവവനു തന്‍റെ വീറ്‍ത്ത തല ഉയര്‍ത്താന്‍ തന്നെ കഴിയുന്നുണ്ടായിരുന്നില്ല.

പ്രാഞ്ചി പ്രാഞ്ചി അവര്‍ സ്റ്റേഷന്‍റെ പടിയിറങ്ങുമ്പോള്‍ മനസാലെ അവരുടെ കാലു പിടിച്ചുകൊണ്ട്‌ പുറകേ നടന്നു.

പങ്കജത്തിന്‍റെ ചോര കല്ലിച്ച ചുണ്ടുകള്‍ ആണ്ടവനോടു പറഞ്ഞു. "ഒന്നര ലച്ചം കക്കും കക്കും ന്ന്‌ പറഞ്ഞപ്പോ നാന്‌ നെനച്ചത്‌ കോപം കൊണ്ട്‌ വെറ്‌തെ പറയ്യ്വാന്നാ. ന്ന്ട്ട്‌ അയ്‌ കാശ്‌ എവടെ?"

ഒന്നും പറയാതെ ഒരു വശത്തേക്കു തൂക്കിയിട്ട തലയുമായി ആണ്ടവന്‍ വേച്ചു വേച്ചു നടക്കുമ്പോള്‍ പങ്കജം വീണ്ടും പറഞ്ഞു.

"കണ്ടാ, നാന്‌ ഉഴിയാമ്പോയതോണ്ടാ സാറ്‌ കേസ്സാക്കാണ്ട്‌ വിട്ടത്‌. അതോണ്ടാ പറഞ്ഞത്‌ നല്ലതു ചെയ്താല്‍ നല്ലതേ വരൂ. "

Thursday, February 19, 2009

ഇളക്കം കുളങ്ങരയിലെ അപ്പക്കൊതിയന്‍മാര്‍ (കഥ)

"സച്ചിന്‍റെ ഉജ്ജ്വലമായ സെഞ്ചുറിയുടെ മികവുണ്ടായിട്ടും അത്യന്തം ആവേശകരമായ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയോട്‌ തോറ്റ്‌ പുറത്തായി." ഇടവേളക്കു ശേഷം വാര്‍ത്തകള്‍ തുടരും.

- 'പ്രേതവുമായി അഭിമുഖം! വിശ്വാസമാകുന്നില്ല അല്ലേ? എങ്കില്‍ നേരിട്ട്‌ കാണുക. ദൃശ്യ മാധ്യമത്തിന്‍റെ ചരിത്രത്തില്‍ ഇന്നോളം കേട്ടു കേള്‍വി പോലും ഇല്ലാത്ത ഒരു സംഭവം. അതെ, മലയാളികളുടെ പ്രിയങ്കരിയായ നടി പ്രേമാവതിയുടെ പ്രേതവുമായി അമേരിക്കയിലെ പ്രശസ്തനായ മീഡിയം ശ്രീ ഫ്രാങ്ക്‌ ഫ്രഡ്‌ നടത്തുന്ന അഭിമുഖത്തിന്‍റെ തത്സമയ സംപ്രേക്ഷണം... മറക്കാതെ കാണുക. ഇന്നു രാത്രി കൃത്യം ഏട്ടു മണിക്ക്‌, നിങ്ങളുടെ കാണാക്കര ചാനലില്‍... ' -

"വാര്‍ത്തകള്‍ തുടരുന്നു. "

കൃഷ്ണന്‍ കുട്ടി ടി.വി. ഓഫ്‌ ചെയ്ത്‌ കുളിമുറിയിലേക്കു നടക്കുമ്പോള്‍ വിചാരിച്ചു. ഇതുകൊണ്ടു ഗുണമുണ്ടാകാന്‍ പോകുന്നത്‌ ജബല്‍പ്പൂരില്‍ നിന്നും വേനലവധിക്കു നാട്ടിലെത്തിയിരിക്കുന്ന അളിയനും കുടുംബത്തിനുമാണ്‌. തിരിച്ചു പോകുന്നതിനു മുമ്പ്‌ ഒരു അത്താഴവിരുന്നിനുള്ള സാദ്ധ്യത തെളിയുന്നുണ്ട്‌. എട്ടു മണിക്കു പ്രേതവുമായി അഭിമുഖമാണെങ്കില്‍ രാത്രിയിലെ പല സീരിയലുകളും മുടങ്ങും. ഭാര്യയുടെ ഇഷ്ടസീരിയലുകളായ 'കണ്ണീര്‍ മുത്തിന്‍റെ മാല, കണ്ണീരില്‍ കുതിര്‍ന്ന കൈലേസ്‌, കണ്ടങ്കടവ്‌ ചാത്തനാര്‍,' തുടങ്ങിയവയും അതില്‍ ഉള്‍പ്പെടുമെങ്കില്‍ ഇന്നു അളിയനു അത്താഴ വിരുന്നു ഉറപ്പ്‌. ഏതെങ്കിലും ഒരു സീരിയല്‍ സ്റ്റൈലില്‍. പൊങ്ങച്ച ബലൂണുകള്‍ ഏറെ പാറും. ഒരുപാട്‌ വീര്‍പ്പിച്ച ഒന്നു രണ്ടെണ്ണം പൊട്ടുകയും ചെയ്യും.

രണ്ടു ദിവസം മുമ്പു നടക്കേണ്ടിയിരുന്ന ഈ വിരുന്ന്‌ ഒരു സീരിയലിനു മുമ്പില്‍ അടിയറവു പറയുകയായിരുന്നു. എത്ര ഭംഗിയായിട്ടാണ്‌ അതു ഭാര്യ പറഞ്ഞതെന്നു സോപ്പു തേക്കുന്നതിനിടയില്‍ കൃഷ്ണന്‍ കുട്ടി ഓര്‍ത്തു.

"ഏട്ടനറിയോ, ആദിത്യന്‍റെ മനസില്‍ അപ്പോഴും അമലയാ. വീട്ടുകാരുടെ സ്ത്രീധന മോഹം കൊണ്ടു മാത്രമാ അവന്‍ വേണിയെ കല്ല്യാണം കഴിച്ചത്‌. ആദ്യ രാത്രി വേറെ വേറെ കട്ടിലിലാ അവരു ഉറങ്ങീത്‌. രാവിലെ ചായയുമായി എത്തിയ വേണി കപ്പ്‌ താഴെയിട്ട്‌ അലറി വിളിക്കുമ്പോഴാ സീരിയലിന്‍റെ സമയം തീര്‍ന്നത്‌. എത്ര വിമ്മിട്ടപ്പെട്ടാ ശനീം ഞായറും തള്ളി നീക്കിയതെന്ന്‌ എനിക്കേ അറിയൂ. തിങ്കളാഴ്ച്ച എട്ടര ആവാന്‍ കാത്തിരിക്കുമ്പോഴാ അവരുടെ ഫോണ്‍. വരാനും അത്താഴ വിരുന്നിനും കണ്ട നേരം. പെട്ടെന്നു നല്ലൊരു നുണ നാവിലോടിയെത്തി"

"ഏതു സീരിയലില്‍ കേട്ട നുണയാ. കഥയുടെ ബാക്കി ഞാന്‍ പറഞ്ഞുതരുമായിരുന്നല്ലോ. ആദിത്യന്‍റെ മുണ്ടഴിഞ്ഞു വീണതു കണ്ട്‌ നിലവിളിച്ചതാവും അവള്‍. "

പെട്ടെന്നു അറിയാതെ പറഞ്ഞു പോയതാ കൃഷ്ണന്‍ കുട്ടി. അതിന്‍റെ കടന്നല്‍ കുത്ത്‌ ഇപ്പോഴും ഭാര്യയുടെ മുഖത്തുണ്ട്‌.

സമയത്തിനു മുമ്പേ കൃഷ്ണന്‍ കുട്ടി ഓഫീസിലെത്തി. വര്‍ഷാവസാന ആഡിറ്റിന്‍റെ തിരക്കാണ്‌. മൂന്നു മണിക്കാണ്‌ ഉച്ച ഭക്ഷണത്തിനു അവസരമൊത്തത്‌. അതിനിടയില്‍ പ്രതീക്ഷിച്ചതു പോലെ ഭാര്യയുടെ ഫോണ്‍ വന്നു. "ഇന്നു നേരത്തേ വരണം കേട്ടോ. അവരെ അത്താഴത്തിനു വിളിച്ചിട്ടുണ്ട്‌." മുഖവുരയൊന്നുമില്ലാതെ അവള്‍ പറഞ്ഞു.

പണിയൊക്കെ തീര്‍ത്ത്‌ ഇറങ്ങുമ്പോള്‍ പതിവിലും വൈകി. 'നന്നായി, കുറച്ച്‌ ബലൂണെങ്കിലും പൊട്ടിക്കഴിയുമല്ലോ' കൃഷ്ണന്‍ കുട്ടി സന്തോഷിച്ചു.

ബസിറങ്ങിയ കൃഷ്ണന്‍ കുട്ടി ബാഗില്‍ നിന്നും ടോര്‍ച്ച്‌ എടുത്തു. ഇരുട്ട്‌ ഇളക്കം കുളങ്ങരയെ ഗ്രസിച്ചു കഴിഞ്ഞിരുന്നു. കൃഷ്ണന്‍ കുട്ടിയുടെ ടോര്‍ച്ച്‌ ഇളക്കം കുളങ്ങരയിലേക്കു വെളിച്ചത്തിന്‍റെ പാത തെളിച്ചു.

ടാറിട്ട റോഡ്‌ ചരല്‍ക്കുന്നില്‍ അവസാനിച്ചു. ഇനി കുന്നിറങ്ങുന്ന വെട്ടു വഴിയാണ്‌. വെട്ടു വഴി തോട്ടു പാലം വരെയുണ്ട്‌. തോട്ടു പാലം കടന്ന്‌ വീതി കുറഞ്ഞ പാടവരമ്പുകള്‍ തുടങ്ങുന്നതിനു മുമ്പ്‌ ഒരു ചായക്കട. ശാന്തമ്മയുടെ ചായക്കട.

ചിമ്മിണി വിളക്കിന്‍റെ വെട്ടത്തില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന ഒരു പഴക്കുല ദൂരെ നിന്നേ കാണാം. ഒച്ചയനക്കമില്ലാത്ത ചായക്കട! മാസങ്ങള്‍ക്കു മുമ്പു നല്ല തിരക്കുണ്ടായിരുന്ന ആ ചായക്കടയുടെ ചിത്രം കൃഷ്ണന്‍ കുട്ടിയുടെ മനസില്‍ തെളിഞ്ഞു.

കാലത്ത്‌ എട്ടു മണി. അപ്പവും മീനും പ്ളേറ്റുകളിലെടുത്ത്‌ ഓടിനടക്കുന്ന ശാന്തമ്മ. തിരക്കു മൂലം തിണ്ണയിലേക്കു തള്ളപ്പെട്ടവരുടെ പരാതികള്‍ തോട്ടുപാലത്തിലിരുന്നാലും കേള്‍ക്കാം. 'ശാന്തമ്മേ, ചാറ്‌... ഗ്ളാസിലിത്തിരി വെള്ളം വീത്ത്‌ണുണ്ടോ? ചായ കിട്ടാന്‌ മോന്തി ആക്വോ?' പരാതികള്‍ തോട്ടുവെള്ളം പോലെ ഒഴുകും. പത്തര പതിനൊന്നു വരെ.

അതിനിടയില്‍ ശാന്തമ്മയുടെ മകള്‍ സരള തോട്ടില്‍ മുങ്ങിക്കുളിച്ചെത്തും. നനഞ്ഞ ഒറ്റമുണ്ട്‌ പലപ്പോഴും പരാജയപ്പെടും, അവളുടെ പതിനെട്ടിന്‍റെ മുഴുപ്പും വശ്യതയും മൂടിവെക്കുന്നതില്‍. ക്യാഷ്‌ കൌണ്ടറായി രൂപാന്തരപ്പെട്ട മേശയുടെ പിന്നില്‍ ഭിത്തിയില്‍ തൂങ്ങികിടക്കുന്ന വേല്‍മുരുകനു വിളക്കു കൊളുത്തും. അഗര്‍ബത്തി പുകയ്ക്കും. ഒറ്റമുണ്ടിന്‍റെ അഗ്രങ്ങളെ അങ്ങിങ്ങു സ്വതന്ത്രമാക്കി ഏത്തമിടും. നമസ്ക്കരിക്കും.

പൊട്ടിച്ച അപ്പക്കഷണം വായിലിടാതെ ഇരിക്കുകയാവും ചില അപ്പക്കൊതിയന്‍മാര്‍. ചിലരാവട്ടെ വായിലിട്ടത്‌ ചവച്ചിറക്കാന്‍ മറന്നും.

പ്രീഡിഗ്രിക്കു തോറ്റ ശേഷം തോട്ടിലെ ആ മുങ്ങിക്കുളിക്കല്ലാതെ സരള ചായക്കടക്കു പുറത്തിറങ്ങാറില്ല. അതും ശാന്തമ്മയുടെ ഒരു കച്ചവട തന്ത്രമല്ലേ എന്നു സംശയിക്കുന്നവരുമുണ്ട്‌. എന്തായാലും ഇളക്കം കുളങ്ങരയിലെ യുവ ഉറക്കത്തിന്‍റെ റിമോട്ട്‌ കണ്‍ഡ്രോള്‍ സരളയുടെ കൈകളിലാണ്‌.

ഒരു സാധാരണ ദിവസം. അതിനെ അസാധാരണമാക്കാന്‍ റേബാന്‍ ഗ്ളാസുകള്‍ ധരിച്ച രണ്ടു പേര്‍ ഒരു മുന്തിയ കാറില്‍ ഇളക്കം കുളങ്ങരയിലേക്കു പൊടി പറപ്പിച്ചെത്തി. അവര്‍ ധൃതിയില്‍ അപ്പവും മീനും കഴിച്ച്‌ മടങ്ങിപ്പോയില്ല. ഉച്ചയൂണും വൈകുന്നേരത്തെ പൊറോട്ടയും പോത്തും കൂടെ ആസ്വദിച്ച ശേഷമാണ്‌ അവര്‍ തിരികെ പോയത്‌.

പീന്നീടുള്ള ദിവസങ്ങളില്‍ സരള കുളി കഴിഞ്ഞ ശേഷം തന്‍റെ കുടുസു മുറിയിലിരുന്ന്‌ സീരിയലുകളുടെ റിമോട്ട്‌ ഞെക്കിയില്ല. എവിടെ നിന്നോ എത്തുന്ന ഒരു കാറില്‍ കയറി ഇളക്കം കുളങ്ങരയിലെ പൊടിമണ്ണിനപ്പുറത്ത്‌ മറഞ്ഞു. ഇരുട്ട്‌ വീഴുമ്പോഴാണ്‌ പലപ്പോഴും തിരിച്ചെത്തിയത്‌. ചില അപ്പക്കൊതിയന്‍മാര്‍ ശാന്തമ്മയോട്‌ പരിഭവിച്ചു. ചിലര്‍ സ്നേഹപൂര്‍വം ഉപദേശിച്ചു. "അവള്‌ ടിവീല്‌ വരണതിന്‍റെ കുശുമ്പ്‌ ?" അവരോട്‌ ശാന്തമ്മ പ്രതികരിച്ചത്‌ അങ്ങിനെയാണ്‌.

ഒരു ദിവസം രാവിലെ ചായക്കടയില്‍ എത്തിയ അപ്പക്കൊതിയന്‍മാര്‍ കണ്ടത്‌ വേവലാതി പൂണ്ടു നില്‍ക്കുന്ന ശാന്തമ്മയെ. സരള കുളിക്കാന്‍ പോയിട്ടില്ലെന്നു അയയിലെ ഒറ്റമുണ്ട്‌ കാറ്റത്തിളകി പറഞ്ഞു. അതോടെ പരിഭ്രമം അപ്പക്കൊതിന്‍മാരിലേക്കും പടര്‍ന്നു. പോലീസുകാരനും പെരുത്ത അപ്പക്കൊതിയനുമായ മാത്തുക്കുട്ടി ഡിപ്പാര്‍ട്ട്മെന്‍റു വഴി അന്വേഷണം ആരംഭിച്ചു. എന്തേ സരള ഇന്നലെ തിരിച്ചെത്തിയില്ല?

അഞ്ചു ദിവസം കഴിഞ്ഞാണ്‌ ആ അന്വേഷണത്തിനു ഫലമുണ്ടായത്‌. മാത്തുക്കുട്ടിയോടൊപ്പം ശാന്തമ്മ നഗരപ്രാന്തത്തിലെ മറ്റൊരു പോലീസ്‌ സ്റ്റേഷനില്‍ എത്തി. മഞ്ഞപ്പാവാടയും ചെരിപ്പും കണ്ടപാടെ ശാന്തമ്മ ബോധം കെട്ടു വീണു.

രണ്ടുദിവസത്തിലേറെ അജ്ഞാത ശവം സൂക്ഷിക്കാറില്ലെന്നു മാത്തുക്കുട്ടിക്ക്‌ അറിയാമായിരുന്നു. കൊലപാതമാണെന്നു പറഞ്ഞാല്‍ കൂടുതല്‍ അന്വേഷണത്തിന്‍റെ തലവേദന ഉണ്ടാകുമെന്നു പോലീസിനു അതിലേറെ അറിയാമായിരുന്നു.

എങ്കിലും ശാന്തമ്മയുടെ മനസിലെ സംശയക്കനല്‍ മാത്രം പുകഞ്ഞുകൊണ്ടിരുന്നു -'എന്തിന്‌ സരള ആത്മഹത്യ ചെയ്യണം?'

കട്ടന്‍ കുടിച്ചു കഴിഞ്ഞ്‌ ചില്ലറ കൊടുക്കുമ്പോള്‍ കറണ്ട്‌ വന്നു. പ്രതീക്ഷയുടെ വെളിച്ചത്തില്‍ ശാന്തമ്മ ചോദിച്ചു. 'പ്രേതങ്ങളുമായിട്ടെങ്ങനാ അഭിമുഖം കൃഷ്ണന്‍ കുട്ട്യേ?"

കൃഷ്ണന്‍ കുട്ടിക്കും ഒരു പിടിയുമില്ലായിരുന്നു. അയാള്‍ കൈ മലര്‍ത്തി.

"എന്നാ ഇത്തിരി കണ്ടാലോ?"

എതിരൊന്നും പറയാതെ കൃഷ്ണന്‍ കുട്ടി സമ്മതിച്ചു. കുടുസു മുറിയിലെ ടി.വി. പതുക്കെ കണ്ണു തുറന്നു.

"കാണാക്കര ചാനലിലെ കണ്ണീരില്‍ ചാലിച്ച കനവുകളിലെ ഭാവാഭിനയത്തിലൂടെ മലയാളക്കരയുടെ പ്രിയങ്കരിയായി മാറിയ നടി പ്രേമവാതി നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എങ്കിലും അവരുടെ മരണത്തിനു പിന്നിലെ ദുരൂഹത ഇന്നും നമ്മെ വേട്ടയാടുന്നു. എട്ടാം നിലയില്‍ നിന്നും കാല്‍തെറ്റി വീണതാണോ? ആത്മഹത്യ ചെയ്തതാണോ? അതോ ആരെങ്കിലും തള്ളിയിട്ടതാണോ? നമ്മെ അലട്ടുന്ന അസംഖ്യം ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താന്‍ പ്രേമാവതിയുടെ പ്രേതവുമായി ഒരു അഭിമുഖം. അതെ, അമ്പരക്കേണ്ടാ. മലയാള ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി ആത്മാവുമായി ഒരു അഭിമുഖം. നിങ്ങളുടെ കാണാക്കര ചാനലില്‍. അഭിമുഖം നടത്താനായി ഇന്നിവിടെ എത്തിയിരിക്കുന്ന ലോക പ്രശസ്തനായ മീഡിയം ശ്രീ ഫ്രാങ്ക്‌ ഫ്രാഡിനു ഈ പ്രോഗ്രാമിലേക്കു സ്വാഗതം.”

ടി വീ സ്ക്ക്രീനില്‍ ഒരു വെളുത്തു മെലിഞ്ഞ ഊശാന്‍ താടിക്കാരന്‍ പറങ്കി പ്രത്യക്ഷപ്പെട്ടു. ഒരു നിമിഷത്തിനു ശേഷം വീണ്ടും അവതാരക. "കുട്ടിക്കാലം മുതലേ ആത്മാക്കളും പ്രേതങ്ങളുമായി ഇടപഴകി നടക്കുന്ന ഇദ്ദേഹം അറിയാത്ത ഒരു പ്രേതവും അമേരിക്കയിലില്ല. ഇദ്ദേഹത്തെ അറിയാത്ത പ്രേതങ്ങളും. അമേരിക്കയിലെ മാത്രമല്ല, ഇന്ത്യയിലെ പല വ്യവസായ പ്രമുഖന്‍മാരും, എന്തിന്‌ ജഡ്ജിമാര്‍ പോലും, മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ടവരോട്‌ ഇദ്ദേഹത്തിന്‍റെ സഹായത്തോടെ സംസാരിച്ചിട്ടുണ്ട്‌. ഇതാ നമുക്കും ആ സുവര്‍ണ്ണാവസരം കൈവന്നിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട നടിയുടെ ആത്മാവുമായി സംസാരിക്കാന്‍ ഒരു അവസരം. നിമിഷങ്ങള്‍ക്കുള്ളില്‍. അതിനു മുമ്പ്‌ ഒരു ചെറിയ കൊമേഴ്സ്യല്‍ ബ്രേക്ക്‌. "

അവതാരകയുടെ വായിലെ യന്ത്രത്തോക്കിനും ഒരു ബ്രേക്ക്‌ തരപ്പെടുത്തിക്കൊണ്ട്‌ മാന്ത്രീക ഏലസുകളുടേയും മോതിരങ്ങളുടേയും നീണ്ട പരസ്യ ജാഥക്കു ശേഷം ക്യാമറ കണ്ണു തുറന്നത്‌ ഒരു ശ്മശാനത്തിലേക്കാണ്‌.

ഇപ്പോള്‍ സ്ക്ക്രീനില്‍ ആ ഊശാന്‍ താടി പറങ്കിയാണ്‌. കൈയില്‍ തൂക്കിപ്പിടിച്ചിരിക്കുന്ന ഒരു സ്വര്‍ണ്ണക്കൂരിശുമാലയുമായി അയാള്‍ മൂക്കിലൂടേയും വായിലൂടേയും അമേരിക്കന്‍ ഇന്‍ഗ്ളീഷ്‌ പറത്തി തന്‍റെ പ്രേത സംവാദ പദ്ധതി ഏവരേയും ബോധിപ്പിച്ചു.

ഈ മാല ഉപയോഗിച്ചാണ്‌ ഞാന്‍ പ്രേതങ്ങളുമായി സംസാരിക്കാറുള്ളത്‌. എന്‍റെ വിരലില്‍ തൂക്കിയിട്ടിരിക്കുന്ന ഈ മാല തനിയെ ഇളകുന്നുന്നതു കണ്ടോ? അതു പ്രേതത്തിന്‍റെ സാന്നിദ്ധ്യമാണു വിളിച്ചു പറയുന്നത്‌. എന്‍റെ ചോദ്യങ്ങള്‍ക്കുള്ള പ്രേതത്തിന്‍റെ ഉത്തരം 'അതെ' എന്നാണെങ്കില്‍ മാല ഘടികാരത്തിനു അനുസൃതമായും 'അല്ല' എന്നാണെങ്കില്‍ തിരിഞ്ഞും കറങ്ങും.

പ്രേതത്തോട്‌ സുക്ഷ്മമായി ചോദ്യങ്ങള്‍ ഇറക്കാന്‍ പ്രേമാവതിയുടെ അമ്മയേയും ക്ഷണിച്ചിരുന്നു. അവര്‍ മലയാളത്തില്‍ മകളുടെ പ്രേതത്തോട്‌ പലതും ചോദിച്ചു തുടങ്ങി. വിട്ടുമാറാതെ നിന്നിരുന്ന ജലദോഷം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍, പ്രേതമായിട്ടും ടി.വിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞതിലുള്ള ഫീലിങ്ങ്സ്‌, തുടങ്ങി പല പല കാര്യങ്ങളും. അവരുടെ മലയാളത്തിലുള്ള ചോദ്യങ്ങളെ കേരളാ ഇന്‍ഗ്ളീഷിലാക്കി അവതാരക പറങ്കിയുടെ മുന്നിലേക്കിട്ടു. അയാള്‍ അതു അമേരിക്കന്‍ ഇന്‍ഗ്ളീഷില്‍ പ്രേതത്തോട്‌ ചോദിച്ചു. പ്രേതം മാല കറക്കി ഉത്തരങ്ങള്‍ പറഞ്ഞു. അതു പറങ്കി പ്രേതഭാഷയില്‍ നിന്നും പറങ്കി ഭാഷയിലാക്കി. അവതാരക അതൊക്കെ 'മലയാല'ത്തിലേക്കു മൊഴിമാറ്റി മറ്റെല്ലാവരേയും സഹായിച്ചു.

കൃഷ്ണന്‍ കുട്ടി അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. വീട്ടില്‍ ചെന്നാല്‍ പറയേണ്ട നുണകള്‍ രൂപപ്പെടുത്തുകയായിരുന്നു മനസില്‍.

II

അടുത്ത ദിവസം ഓഫീസിലേക്കു പോകുമ്പോള്‍ ശാന്തമ്മ മുന്നിലെത്തി. അവളുടെ നനഞ്ഞ കണ്ണുകളില്‍ ഒരു തിളക്കം. കെട്ടിയവന്‍റെ മരണശേഷവും അവള്‍ ചായക്കടയുമായി മുന്നോട്ടു നീങ്ങിയത്‌ കുഞ്ഞു സരളക്കു വേണ്ടിയായിരുന്നു. പട്ടം ഏറെ ഉയരത്തിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ്‌ നൂലു പൊട്ടിയത്‌. അതുകൊണ്ട്‌ സരളക്കു എന്തു പറ്റിയെന്നറിയണം. അതിനായി എന്തും ചെയ്യാന്‍ തയ്യാറാണെന്നു പറഞ്ഞുകൊണ്ട്‌ കടലാസു തുണ്ടിലെഴുതിയ ഫ്രാഡിന്‍റെ ടെലിഫോണ്‍ നമ്പറും കൃഷ്ണന്‍ കുട്ടിയെ പിടിപ്പിച്ചു.

അന്നു തന്നെ ശാന്തമ്മക്കു വേണ്ടി കൃഷ്ണന്‍ കുട്ടി ഫ്രാഡുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു.

ദിവസങ്ങള്‍ക്കുള്ളില്‍ ചായക്കടയും അതിരിക്കുന്ന പതിനൊന്നു സെണ്റ്റ്‌ ഭൂമിയും ഹംസക്കുഞ്ഞിന്‍റെ പേരിലായി. ആ കാശുമായി ശാന്തമ്മയും കൃഷ്ണന്‍ കുട്ടിയും മറ്റു ചില അപ്പക്കൊതിയന്‍മാരും ഫ്രാഡ്‌ താമസിക്കുന്ന ഹോട്ടലിലെത്തി. കാശു കുറഞ്ഞു പോയ കാര്യത്തിനു അമിത പ്രാധാന്യം നല്‍കാതെ ഫ്രാഡ്‌ അവരോടൊപ്പം കോര്‍പ്പറേഷന്‍ ശ്മശാനത്തിലേക്കു തിരിച്ചു.

ന്യൂട്ടന്‍റെ എല്ലാ നിയമങ്ങളേയും കൊഞ്ഞനം കുത്തിക്കൊണ്ട്‌ മാല ഫ്രാഡിന്‍റെ കൈയില്‍ കിടന്നു തലങ്ങും വിലങ്ങും കറങ്ങി.

തന്നെ കൊലപ്പെടുത്തിയവര്‍ സമൂഹത്തിലെ വന്‍തോക്കുകള്‍ ആണെന്നും അവര്‍ക്കെതിരെ നീങ്ങുന്നത്‌ ശാന്തമ്മയുടെ തന്നെ ജീവനു ഭീഷണിയാകുമെന്നതിലാണ്‌ അവരുടെ പേരുകള്‍ പറയാത്തതെന്നും സരളയുടെ ആത്മാവ്‌ മാല കറക്കിക്കൊണ്ട്‌ ഫ്രാഡിനോട്‌ പറഞ്ഞത്രെ.

ഇതിനിടയില്‍ ശ്മശാനത്ത്‌ ആള്‍ക്കൂട്ടം വളര്‍ന്നു, പ്രേതത്തെ കാണാനും കേള്‍ക്കാനും.

"എന്തിനാണിനിയും ഇങ്ങിനെ പ്രേതമായലയുന്നത്‌?" തേങ്ങിക്കരഞ്ഞു കൊണ്ട്‌ ശാന്തമ്മ ചോദിച്ചു.

ഉത്തരത്തിനായി മാല കറങ്ങിത്തുടങ്ങിയതും സരളയുടെ പ്രേതം പ്രത്യക്ഷപ്പെട്ടു.

അപ്പക്കൊതിയന്‍മാര്‍ ഞെട്ടി വിറച്ചു പിന്നോട്ടു മാറി. ശാന്തമ്മ പേടിച്ചില്ല. സ്നേഹത്തോടെ അവള്‍ പതുക്കെ പ്രേതത്തിന്‍റെ കവിളില്‍ തലോടി.

അപ്പോള്‍ കൃഷ്ണന്‍ കുട്ടിയുടെ മനസില്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നു. 'പ്രേതങ്ങളും ഗര്‍ഭം ധരിക്കുമോ? വെള്ള വസ്ത്രങ്ങള്‍ ഉപേക്ഷിച്ച്‌ മഞ്ഞപ്പാവാട ധരിച്ചു തുടങ്ങിയോ? മനോവിഭ്രാന്തി പ്രേതങ്ങള്‍ക്കും ഉണ്ടാകുമോ?'

തന്‍റെ ചോദ്യങ്ങള്‍ക്കു ഉത്തരത്തിനായി തിരിഞ്ഞപ്പോള്‍ ഫ്രാഡ്‌ അപ്രത്യക്ഷനായിരിക്കുന്നു, ഒരു പ്രേതം കണക്കെ.

Thursday, February 5, 2009

ചക്കപ്പായസം

പ്രധാന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടു തന്നെ കഥ തുടങ്ങിക്കളയാം.

ദിനേശപ്പണിക്കര്‍ പള്ളിക്കൂടത്തില്‍ കൂട്ടമണി അടിച്ചതും ഇറങ്ങി നടന്നു. ആല്‍ത്തറയിലും അങ്ങാടിയിലും തങ്ങാതെ നേരെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഭവാനിയമ്മ കുളിക്കാനുള്ള ഒരുക്കത്തിലാണ്‌. പണിക്കരുടെ റിട്ടയര്‍മെന്‍റിനു ഇനി മാസങ്ങളേ ബാക്കിയുള്ളു എങ്കിലും പണിക്കരുടെ വിശപ്പിനു റിട്ടയര്‍മെണ്റ്റിനുള്ള ലാഞ്ചന പോലും കാണുന്നില്ലെന്നു ഭവാനിയമ്മക്കു നന്നായി അറിയാം. അതുകൊണ്ട്‌ കുളിമുറിയിലേക്കു കയറുന്നതിനിടയില്‍ ഭവാനിയമ്മ പറഞ്ഞു "ചക്കപ്പായസം ഉണ്ടാക്കി അടുക്കളയില്‍ വെച്ചിട്ടുണ്ട്‌. എടുത്തു കഴിച്ചോളു. ഞാനൊന്നു മേക്കഴുകി വരാം.

" അനുസരണാ ശീലം ധാരാളം ഉള്ള പണിക്കര്‍ അടുക്കളിയിലേക്കു കയറി. കുളിമുറിയില്‍ നിന്നും നുഴഞ്ഞിറങ്ങുന്ന വാസന സോപ്പിന്‍റെ മണത്തെ അടിച്ചു പറത്തുകയാണ്‌ അടുക്കളയില്‍ നിന്നും കുതിച്ചുയരുന്ന ചക്കപ്പായസത്തിന്‍റെ മണം. പായസം പാത്രത്തോടെ എടുത്തു തീന്‍ മേശയിലേക്കു വെച്ചു. ഗ്ളാസ്‌ നിറച്ചെടുത്തു. പിന്നെ ഒരു സ്പൂണ്‍ വായിലിട്ടു. അറിയാതെ അല്‍പ്പം ഉച്ചത്തില്‍ത്തന്നെ പറഞ്ഞുപോയി "ഹായ്‌, എന്തു സ്വാദ്‌!"

സോപ്പു തേച്ചു കൊണ്ടിരുന്ന ഭവാനിയമ്മ പറഞ്ഞു "എത്ര മെനക്കെട്ടാ ഞാന്‍ അതു ഉണ്ടാക്ക്യേ ന്നറിയാല്ലോ. അതും സൌദാമിനിക്കു കൊണ്ടോവാന്‍ വെച്ച തടിച്ചക്കടെ. നന്നാവ്വാണ്ടിരിക്ക്വോ?"

'ശരിയാ' പണിക്കര്‍ ഓര്‍ത്തു. പ്ളാവിന്‍റെ തടിയിലുണ്ടാവുന്ന ചക്കയ്ക്കാണ്‌ മധുരം കൂടുതല്‍. അതുകൊണ്ടാണ്‌ എല്ലാവര്‍ഷവും വേനല്‍ അവധിക്കു കല്‍ക്കട്ടയില്‍ നിന്നും നാട്ടിലെത്താറുള്ള ഏകമകള്‍ സൌദാമിനിക്കായി അത്തരം ഒരു മുഴുത്ത ചക്ക മാറ്റി വെക്കാറുള്ളത്‌. സൌദാമിനി തിരിച്ചു വണ്ടി കയറുന്നതിനു മുമ്പ്‌ അതു പഴുത്തില്ലെങ്കില്‍ കറിവെച്ചു കൊടുക്കും. അല്ലെങ്കില്‍ ഉപ്പേരി വറുത്തോ, അരച്ച്‌ പപ്പടമുണ്ടാക്കിയോ ബാഗിലിട്ടു കല്‍ക്കട്ടക്ക്‌ കയറ്റിവിടും. പക്ഷേ ഇത്തവണ തടിയിലുണ്ടായതു ഒരേ ഒരു ചക്ക മാത്രം. അതു അവരെ ചതിക്കുകയും ചെയ്തു. സൌദാമിനി അവധിക്കു വരുന്നതിനു ഒരാഴ്ച്ച മുമ്പേ മണം പരത്തി പഴുത്തു. അപ്പോള്‍ ഭവാനിയമ്മ കണ്ട ഉപായമാണ്‌ ചക്ക വരട്ടി വെക്കുക. സൌദാമിനി വരുമ്പോള്‍ പായസം ഉണ്ടാക്കിക്കൊടുക്കാം. ബാക്കിയുണ്ടെങ്കില്‍ പൊതിഞ്ഞു കൊടുത്തയക്കുകയും ചെയ്യാം.

നല്ലപോലെ മുഴുത്തു പഴുത്ത ചക്കയുടെ ചുളകള്‍ അടര്‍ത്തിയെടുത്ത്‌ കുരു മാറ്റി വലിയ ഉരുളിയിലിട്ടു ശര്‍ക്കര ചേര്‍ത്ത്‌ മണിക്കൂറുകളോളം വേവിച്ചു. ഭവാനിയമ്മയുടെ കൈ കഴച്ചപ്പോഴൊക്കെ തവകൊണ്ട്‌ ഇളക്കി ഇളക്കി നാരെടുക്കാന്‍ പണിക്കരും സഹായിച്ചിരുന്നു. അങ്ങിനെ കുറുക്കി കുറുക്കി അധികം ഉറപ്പില്ലാത്ത ഹല്‍വ പോലെ ചക്കവരട്ടി തയ്യാറായി. സൌദാമിനിക്കു വേണ്ടി അതു പാത്രങ്ങളില്‍ നിറച്ചു. പക്ഷേ വലിയ ചക്കയായിരുന്നതു കൊണ്ട്‌ പിന്നേയും കുറേ ബാക്കിയായി.

വെള്ളം വറ്റിത്തുടങ്ങിയ രണ്ടു തേങ്ങകള്‍ ചിരവിയെടുത്ത തേങ്ങാപ്പാലില്‍ അതിനെ കുതിര്‍ത്തി വേവിച്ചു. ഒരു കൊട്ടത്തേങ്ങാ ഇരുനൂറായരിഞ്ഞ്‌ നറു നെയ്യില്‍ നല്ലോണം മൂപ്പിച്ചെടുത്തു. ബാക്കിയായ നെയ്യില്‍ പൊട്ടിച്ച അണ്ടിപ്പരിപ്പും ഉണങ്ങിച്ചുങ്ങിയ മുന്തിരിങ്ങയും മൂപ്പിച്ചു ചുവപ്പിച്ചു. ഇങ്ങിനെയൊക്കെയുണ്ടാക്കിയ ചക്കപ്പായസത്തിനു സ്വാദില്ലെങ്കില്‍ പിന്നെ ഏതു പായസത്തിനാണു സ്വാദുണ്ടാവുക! കരിമ്പിന്‍റേയും തെങ്ങിന്‍റേയും പ്ളാവിന്‍റേയും മധുരരസം നിറഞ്ഞ പായസം. നല്ല മുന്തിരിത്തോപ്പുകളേയും കശുമാവിന്‍ തോപ്പുകളേയും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്‌ ഓരോ സ്പൂണ്‍ പായസവും നാവിലൂടെ ഒഴുകിയിറങ്ങിയത്‌.

പണിക്കര്‍ പാത്രം കാലിയാക്കിയപ്പോഴാണ്‌ ഭവാനിയമ്മ കുളിമുറിയില്‍ നിന്നും വന്നത്‌. പുറത്തിറങ്ങിയ പാടെ അവര്‍ തലയില്‍ കൈ വെച്ചു ചോദിച്ചു. "അതു മുഴുവന്‍ തീര്‍ത്തോ!"

"അപ്പോള്‍ നീ കഴിച്ചിട്ടില്ലായിരുന്നോ?" പണിക്കര്‍ക്കു ഭാര്യയേ ഓര്‍ത്ത്‌ ശരിക്കും സങ്കടം തോന്നി. ഇത്രയേറെ ബുദ്ധിമുട്ടി ഉണ്ടാക്കിയ പായസം ഒന്നു വായില്‍ വെക്കാന്‍ പോലും കിട്ടിയില്ലെന്നു പറഞ്ഞാല്‍ ആര്‍ക്കായാലും സങ്കടം വരില്ലേ? പക്ഷേ ഇനി എന്തു ചെയ്യും?

അതിനിടയില്‍ അടുക്കളയില്‍ എത്തിയ ഭവാനിയമ്മ കരച്ചിലിന്‍റെ വക്കില്‍ നിന്നും അറിയാതെ സ്വയം പറഞ്ഞു. "പായസത്തിന്‍റെ പാത്രം അങ്ങന്ന്യേ ദാ ഇരിക്കൂണൂ. രാത്രീക്ക്‌ ണ്ടാക്കിവെച്ച ഉള്ളി സാമ്പാറാണെങ്കില്‍ മുഴുവന്‍ കുടിച്ചര്‍ക്കണൂ. ദ്‌ എന്തിന്‍റെ അസുഖാ ന്‍റെ ദൈവമേ?"

ഇതാണ്‌ ദിനേശപ്പണിക്കരുടെ രോഗം. പായസമാണെന്നു കരുതി സാമ്പാര്‍ ആരെങ്കിലും കുടിക്കുമോ? അതും അബദ്ധത്തില്‍ ഒരു സ്പൂണല്ല. ഒരു പാത്രം നിറച്ച്‌. അതും പായസം കുടിക്കുന്ന അതേ ആനന്ദത്തോടെ. പായസവും സാമ്പാറും മാത്രമല്ല. പാലും മോരും, പുളിവെള്ളവും കട്ടന്‍ ചായയും, തുടങ്ങി കാര്യം ചമ്മന്തിയിലും പൂച്ചക്കാട്ടത്തിലുമെത്തി നില്‍ക്കുന്നു.

ഭക്ഷണത്തില്‍ മാത്രം പ്രശ്നം ഒതുങ്ങുന്നില്ല. മിനിഞ്ഞാന്ന്‌ രാവിലെ സ്ക്കൂളിലേക്കു പോകാനായി അലക്കിതേച്ച വെള്ള ഷര്‍ട്ടും ഭവാനിയമ്മയുടെ വെള്ള അടിപ്പാവാടയും ധരിച്ച്‌ പടിയിറങ്ങുന്ന പണിക്കരെ തണ്റ്റെ കണ്ണില്‍പ്പെടുത്തിയതിനു ഭവാനിയമ്മ ഇപ്പോഴും ദൈവത്തോടു നന്ദി പറയുന്നു. പാവാട മടക്കി വെക്കുമ്പോള്‍ പുതിയ മുണ്ടു വാങ്ങുന്ന കാര്യം സംസാരിച്ചതാണ്‌ ആ അപകടത്തില്‍ കലാശിച്ചത്‌.

അതുപോലെ സ്ക്കൂളില്‍ കുട്ടികളുടെ ഭാവനാലോകത്ത്‌ പലതരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നാണ്‌ ഹെഡ്‌ മാസ്റ്റര്‍ പറഞ്ഞത്‌.

മലയാള ഭാഷാ പണ്ഡിതനും പ്രമുഖ വിമര്‍ശകനുമായ പണിക്കരുടെ ഒരു വിക്രിയ കൂടി പറയുന്നതോടെ ഈ കഥ പൂര്‍ണ്ണമാവുകയാണ്‌. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌ ഒരു ആനുകാലികത്തിനു വേണ്ടി വിമര്‍ശന പഠനം തയ്യാറാക്കുമ്പോള്‍ ഒരു പ്രശസ്തന്‍റെ കവിതാ സമാഹാരത്തെ കഥയായും കഥാസമാഹാരത്തെ കവിതയായും വായിച്ചാണത്രെ വിമര്‍ശനം എഴുതിയത്‌. എന്നാല്‍ പണിക്കര്‍ ഇപ്പോഴും പറയുന്നത്‌ ഒന്നും മാറി പോയിട്ടില്ലെന്നാണ്‌.

രോഗം വ്യക്തമാക്കുന്നതോടെ കഥാകൃത്തിന്‍റെ ജോലി തീരുന്നു. മരുന്ന്‌ കൊടുത്ത്‌ പണിക്കരെ രക്ഷിക്കണമെന്നു ഏതെങ്കിലും വായനക്കാരനു തോന്നുന്നുണ്ടെങ്കില്‍ അതു അവര്‍ സ്വന്തം ചെലവില്‍ ചെയ്യേണ്ടതാണെന്നു കൂടി പറയുന്നതോടെ ഈ കഥ അവസാനിക്കുന്നു.

Monday, January 19, 2009

ഇസ്രായേലിനു "നാച്ചുറോപ്പതി" പഠിപ്പിക്കണം

ആവിഷ്ക്കാര സ്വാതന്ത്യ്രത്തിനായി പടവാളെടുത്ത ബുദ്ധിജീവികളൊക്കെ ഉറക്കത്തിലായിരുന്നു, തസ്ളീമ ഇവിടെ വന്നു തല്ലു കൊള്ളുമ്പോള്‍. അതു തന്നെയാണു യഥാര്‍ത്ഥ ബുദ്ധിജീവികളുടെ ലക്ഷണവും. കല്ലേറു കിട്ടാനിടയുള്ള ഇടങ്ങള്‍ മുന്‍കൂട്ടി കണ്ടു ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തു ബുദ്ധിജീവി? എന്നാല്‍ ആ കേവല ബുദ്ധി പോലും ഇല്ലാത്ത ചിലരുമുണ്ട്‌. ആവിഷ്ക്കാര സ്വാതന്ത്യ്രം എന്നൊക്കെ കേട്ടാല്‍ രക്തം തിളപ്പിച്ച്‌ ചാടി പുറപ്പെട്ടോളും. 'എന്ത്‌' എന്നതിനേക്കാള്‍ പ്രാധാന്യം 'ആര്‌' എന്നതാണ്‌ എന്നു പോലും അറിയാത്ത ശുദ്ധന്‍മാര്‍. ഏറെ ചെന്നിട്ടാവും ചുറ്റുമൊന്ന്‌ കണ്ണോടിക്കുക. അപ്പോഴേക്കും കൂടെയുണ്ടായിരുന്നവരൊക്കെ മുള്ളാനും പടുക്കാനും ഒക്കെയായി മുങ്ങിക്കഴിഞ്ഞിരിക്കും. പിന്നെ ഒറ്റയ്ക്ക്‌ ഏറു കൊണ്ട്‌ വശം കെടുന്ന അവര്‍ ശിഷ്ടകാലം വെറും ജീവിയായി കഷ്ടപ്പെടുകയും ചെയ്യും.

മനുഷ്യരില്‍ മാത്രമല്ല, രാജ്യങ്ങള്‍ക്കിടയ്ക്കും ഇങ്ങിനെ തന്നെയാണു ബുദ്ധിയുടെ കളികള്‍. ഉദാഹരണത്തിനു രോഗങ്ങളുടെ കാര്യം എടുക്കം. ചില രാജ്യങ്ങള്‍ രോഗപ്രതിരോധത്തിനു മുന്‍തൂക്കം കൊടുക്കുമ്പോള്‍ മറ്റു ചിലത്‌ രോഗം വന്നശേഷം മരുന്നു കഴിക്കുന്നു. ഇനിയും ഒരു വിഭാഗമുണ്ട്‌. അവര്‍ക്ക്‌ രോഗം മാറുന്നതിനേക്കാള്‍ പ്രാധാന്യം രോഗാണു അവകാശ സംരക്ഷണമാണ്‌. ഇത്‌ അറിയുന്ന വേറെ ചില രാജ്യങ്ങളാവട്ടെ രോഗാണുക്കളെ വളര്‍ത്തി മൊത്തമായും ചില്ലറയായും വിതരണം ചെയ്യുന്നുമുണ്ട്‌. ഇതൊക്കെ കണ്ടാലും കണ്ണടയ്ക്കാനുള്ള വിശേഷ ബുദ്ധി ചില പെരിയ രാജ്യങ്ങള്‍ക്കുണ്ട്‌. ഡോക്ടര്‍, പോലീസ്‌, ന്യായാധിപന്‍, തുടങ്ങി ഒട്ടനവധി ജോലികള്‍ ലോക നന്‍മയെ മുന്‍നിര്‍ത്തി അവര്‍ ചെയ്യുന്നുണ്ട്‌. രോഗാണുക്കള്‍ക്കു പൊതുവേ ഒരു തകരാറുണ്ട്‌. അഭിനയമാണെങ്കിലും ഇടഞ്ഞ ആന സിനിമയാണോ നാടകമാണോ എന്നൊന്നും നോക്കില്ല എന്നു ആരോ പറഞ്ഞതു പോലെ തീരെ രംഗ ബോധമില്ലാത്തെ ഒരു വര്‍ഗമാണിത്‌. മാത്രമല്ല, പാലു കൊടുക്കുന്ന കൈയ്ക്ക്‌ ഒരിക്കല്‍ കടിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധ ബുദ്ധിയും ഇവയ്ക്കുണ്ട്‌.

ഈ ബുദ്ധിക്കു മറുബുദ്ധി കണ്ട ഒരു കൊച്ചു രാജ്യമാണു ശ്രീലങ്ക. പുലിത്തലവനെ പിടിച്ചാല്‍ ഉടനടി ആ പുലിവാല്‌ ഇന്ത്യയുടെ കൈയില്‍ പിടിപ്പിച്ചു കൊള്ളാമെന്നു അവര്‍ ആണയിട്ടിട്ടുണ്ട്‌. രോഗാണു അവകാശങ്ങള്‍ക്കായി കച്ചകെട്ടിയിറങ്ങിയ ഒട്ടേറെ പേര്‍ ഇവിടെയുള്ളതുകൊണ്ട്‌ പുലിവാലിനും വലിയ പേടിയുണ്ടാകേണ്ടതില്ല. ഒരിക്കല്‍ ഇന്ത്യയൊന്നു പിടിച്ചു കിട്ടിയാല്‍ പിന്നെ കൈയെടുക്കാനാവില്ലെന്നു പുലിവാലിനു നല്ലോണം അറിയാം. വിവിധ മേഖലകളിലേക്കായി തുടരെ തുടരെ തിരഞ്ഞെടുപ്പുത്സവങ്ങള്‍ നടത്താനേ ഇവിടെ നേരം കുറവ്‌. പിന്നെ അഞ്ചു കൊല്ലം കൂടുമ്പോള്‍ തിരെഞ്ഞെടുപ്പ്‌ മാമാങ്കം. ഇതൊക്കെ കഴിഞ്ഞ്‌ പുലിവാലു ഡീല്‍ ചെയ്യാന്‍ എവിടെയാ നേരം? ആര്‍ക്കാ താല്‍പ്പര്യം? കര്‍ണ്ണന്‍ അര്‍ജുനനെ വധിക്കാന്‍ കരുതിവെച്ച വേല്‍ പോലെ വാല്‍ സുരക്ഷിതമായിരുന്നോളും. കേന്ദ്രത്തില്‍ മുപ്പത്തിയൊമ്പത്‌ സീറ്റുകളുള്ള തമിഴ്നാടിണ്റ്റെ പുലിവാലു പോകട്ടെ ഒരു എലിവാലു പോലും തൊട്ടുകളിക്കാന്‍ ആര്‍ക്കാ ധൈര്യമുണ്ടാകുക.

ശ്രീലങ്കയുടെ ഈ അതിബുദ്ധി അറിയാന്‍ വയ്യാത്ത രാജ്യമാണ്‌ ഇന്ത്യയെന്നു ധരിച്ചേക്കരുത്‌. രോഗം എത്രയേറെ കലശലായാലും ഏതു മരുന്നു വേണമെന്നു തര്‍ക്കിച്ചുകൊണ്ട്‌ സഹനത്തിണ്റ്റെ 'നാച്ചുറോപ്പതി'യെ മുറുകെ പ്പിടിച്ച്‌ രോഗാണുക്കളെ ബോറടിപ്പിച്ച്‌ അവയുടെ മനോബലം തകര്‍ക്കാമെന്നു തന്നെ ഇന്ത്യ വിശ്വസിക്കുന്നു. പോരാത്തതിനു സ്വന്തം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ രോഗാണുക്കളെ വിട്ടു തരാന്‍ അവര്‍ അയല്‍ രാജ്യത്തോട്‌ ആദ്യം ആജ്ഞാപിക്കും. പിന്നെ ആവശ്യപ്പെടും. അതിനുശേഷം അഭ്യര്‍ത്ഥിക്കും. എന്നിട്ടും ചെവിക്കൊണ്ടില്ലെങ്കില്‍ വെറുതെ ഇരിക്കുമെന്നു കരുതുന്നുണ്ടോ? നേരെ അമേരിക്കന്‍ പോലീസ്‌ സ്റ്റേഷനില്‍ ചെന്ന്‌ പരാതി പറയും. എഴുതികൊടുത്തെന്നുമിരിക്കും. ഇത്രയൊക്കെ ആകുമ്പോഴേക്കും ഏതു രോഗാണുവിനും ബോറടിക്കും. രോഗം ബാധിച്ച അവയവം പോലും ആ രോഗവുമായി പൊരുത്തപ്പെട്ട്‌ കഴിഞ്ഞോളും. അതോടെ സര്‍വ്വം മംഗളം ശുഭം.

ഇപ്പോള്‍ ഇവിടെ സ്ഥിരീകരിക്കപ്പെട്ട ഒരു രോഗാണു ആണുള്ളത്‌. പാര്‍ലിമെണ്റ്റില്‍ നിന്നു പിടിച്ചത്‌. വധിക്കാന്‍ തീരുമാനമായിട്ടുണ്ട്‌. പക്ഷേ ആരു എപ്പോള്‍ വധിക്കുമെന്നു തീരുമാനിച്ചിട്ടില്ല. അതു തീരുമാനിക്കപ്പെടുന്നതുവരെ ആ രോഗാണു രോഗാണു അവകാശ സംരക്ഷകരുടെ നിതാന്ത വീക്ഷണത്തില്‍ സര്‍ക്കാര്‍ ചെലവില്‍ സസുഖം വാഴും. ഓരോ ഗവണ്‍മെണ്റ്റും അടുത്ത സര്‍ക്കാറിനായി ആ കാളകൂട വിഷം മാറ്റി വെക്കും. ആരും ഒന്നും ചെയ്യില്ലെന്നു രോഗാണുവിനറിയാം. അങ്ങിനെ ചെയ്താല്‍ "വാ" വട്ടമുള്ള ഒരു തമിഴ്‌ നാടല്ല, ഇന്ത്യയിലെ മൊത്തം വോട്ട്‌ ബാങ്കുകള്‍ തങ്ങളെ എന്നേക്കുമായി എഴുതിത്തള്ളുമെന്നു അറിയാനുള്ള കേവലബുദ്ധി എല്ലാ ഗവണ്‍മെണ്റ്റുകള്‍ക്കുമുണ്ട്‌. തന്നെ കുത്താനുള്ള കത്തി ഏതെങ്കിലും കൊല്ലന്‍ സ്വമേധയാ പണിയുമോ?

അപ്പോള്‍ പിന്നെ സാദ്ധ്യത വാര്‍ദ്ധക്യസഹജമായ മരണത്തിനാണ്‌. അല്ലെങ്കില്‍ വിദേശകാര്യമന്ത്രി പോക്കറ്റ്‌ നിറയെ പണവും കൊടുത്ത്‌ വിമാനത്തില്‍ ദൂരെ എവിടേയെങ്കിലും കൊണ്ടുചെന്ന്‌ കളയണം. അപ്പോഴേക്കും വേറെ ചില രോഗാണുക്കളെ ഇവിടെ കരുതി വെക്കേണ്ടേ? അതല്ലെങ്കില്‍ പണിയും ത്വരവുമില്ലാതെ നിരങ്ങുന്ന രോഗാണു അവകാശ സംരക്ഷകര്‍ അബദ്ധത്തില്‍ വേണ്ടാതിടങ്ങളിലേക്കു കയറിയെന്നു വരും. അതൊഴിവാക്കാനാണ്‌ പാക്കിസ്ഥാനിലേക്കു പുതിയ ഇരുപത്‌ എണ്ണത്തിനായി ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്‌.

എന്നാല്‍ രോഗ പ്രതിരോധത്തില്‍ വിശ്വസിക്കുന്ന ഒരു കൊച്ചു രാജ്യമാണ്‌ ഇസ്രായേല്‍. ഇന്നു ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന ആ രാജ്യത്തിലേക്കു നമുക്കും ഒന്നു ചുഴിഞ്ഞു നോക്കാം.

ഗര്‍ഭാവസ്ഥക്കു മുന്‍പു തന്നെ ഇത്രയും പീഡനങ്ങള്‍ അനുഭവിച്ച മറ്റൊരു അബലയില്ലെന്നു ചരിത്രം പറയുന്നു. നാസികള്‍ അവരെ കൂട്ടമായി പിടിച്ച്‌ ഗ്യാസിലിട്ടു വേവിച്ചു. ലക്ഷങ്ങള്‍ ചത്തു പോയെങ്കിലും വിത്തു ഗുണമുള്ള ഒത്തിരി പിന്നേയും ബാക്കിയായി. ഡാര്‍വിന്‍ പറഞ്ഞതുപോലെ തന്നെ - സര്‍വൈവല്‍ ഓഫ്‌ ദ ഫിറ്റസ്റ്റ്‌.

ലോകയുദ്ധത്തിനുശേഷം പശ്ചിമേഷ്യയുടെ പാലസ്തീന്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ കൊള്ളയടിക്കാനുള്ള അവകാശം തുര്‍ക്കിയെ തകര്‍ത്ത്‌ ബ്രിട്ടന്‍ നേടിയിരുന്നു. 'പോകുന്ന പോക്കില്‍ ഒരു വെട്ടും കൂടെ' എന്ന തങ്ങളുടെ നയം നാല്‍പ്പത്തിയേഴില്‍ വിജയകരമായി ഇന്ത്യയില്‍ നടപ്പിലാക്കിയതിണ്റ്റെ പശ്ചാത്തലത്തില്‍ നാല്‍പ്പത്തിയെട്ട്‌ മേയ്‌ പതിനഞ്ചിനു അവിടേയും ചെയ്യാനായിരുന്നു ബ്രിട്ടണ്റ്റെ പദ്ധതി. വെട്ടൊന്നിനു മുറി മാത്രമല്ല മുറിവും രണ്ടാണെന്നു ബ്രിട്ടനു നന്നായി അറിയാം. മുറിവുണ്ടായാല്‍ രോഗാണു ബാധ ഉണ്ടാകും. അതോടെ മരുന്നിണ്റ്റെ ആവശ്യം വരും. പിന്നെ മരുന്നു വിറ്റ്‌ ശിഷ്ടകാലവും കൊള്ള തുടരാം. ഇതിനെയാണു വെടിമരുന്നു ബുദ്ധി എന്നു പറയുന്നത്‌.

പക്ഷേ ഓടുന്ന ബ്രിട്ടണ്റ്റെ ഒരു ദിവസം മുന്നിലായി ഇസ്രായേല്‍ സ്വയം വെട്ടി സ്വാതന്ത്യ്രം തെളിയിച്ചു. രക്തം കണ്ട്‌ കൊതി പൂണ്ട കഴുതപ്പുലികളെപ്പോലെ ചുറ്റിലുമുള്ള അറബി രാജ്യങ്ങള്‍ ആ മുറിവിലേക്കു ചാടി വീണു. ഇസ്രായേലിനെ കടിക്കാനും പാലസ്തീനിനെ നക്കാനുമായി എത്തിയത്‌ ഈജിപ്ത്‌, സിറിയ, ഇറാഖ്‌, ജോര്‍ഡാന്‍, സൌദി എന്നീ രാജ്യങ്ങളായിരുന്നു. ഇസ്രായേലിനെ കടിക്കാനുള്ള പല്ലുറപ്പില്ലെന്നു മനസിലാക്കാനുള്ള ബുദ്ധി ഈജിപ്തിനും ജോര്‍ഡാനുമാണ്‌ ആദ്യം ഉണ്ടായത്‌. അതോടെ അവര്‍ യഥാക്രമം പാലസ്തീനിണ്റ്റെ ഗാസയും വെസ്റ്റ്‌ ബാങ്കും കടിച്ചെടുക്കുകയും ചെയ്തു.

ഇറച്ചി കണ്ടിടത്തു കടിക്കാന്‍ വെമ്പി നില്‍ക്കുന്ന കഴുതപ്പുലികളാണ്‌ ചുറ്റിലുമെന്ന്‌ അറിയാതിരിക്കാന്‍ ഇന്ത്യയല്ലല്ലോ ഇസ്രേയേല്‍. അവര്‍ പെരിയ ഡോക്ടര്‍മാരില്‍ നിന്നും കിട്ടാവുന്നിടത്തോളം മരുന്നു ശേഖരിച്ചു തുടങ്ങി. മൊത്തമായും ചില്ലറയായും റിഡക്ഷന്‍ സെയിലിലും ഒക്കെ വാങ്ങിക്കൂട്ടി. ഉള്ള രോഗങ്ങള്‍ക്കും ഉണ്ടാകാനിടയുള്ള രോഗങ്ങള്‍ക്കും ഒക്കെ.

അതോടെ ഒരിക്കല്‍ തങ്ങളുടെ ശരീര ഭാഗങ്ങളായിരുന്ന ഗാസയും വെസ്റ്റ്‌ ബാങ്കും മറ്റു രാജ്യങ്ങള്‍ പിടിച്ചടക്കി വെച്ചിരുന്നത്‌ അവര്‍ക്കു ദഹിച്ചില്ല. തല്ലിപ്പിരിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അന്യം നിന്നാലും പഴയ തറവാട്ടു വീട്ടിലേക്കു തിരിഞ്ഞു നോക്കരുത്‌ എന്ന ചൊല്ലു അവര്‍ കേള്‍ക്കാതെ പോയി. മാത്രമല്ല, ബ്രിട്ടണ്റ്റെ വെട്ടിണ്റ്റെ ഒരു സവിശേഷ ഗുണം അറിയാനുള്ള ബുദ്ധിയും അവര്‍ക്കു ഇല്ലാതെ പോയി. എവിട്‌ക്കു ചേര്‍ന്നാലും ശരി, വെട്ടിയ ഭാഗത്തേക്കു തിരിച്ചു ചേരാത്ത രീതിയിലാണു ബ്രിട്ടന്‍ വെട്ടാറ്‌. അഥവാ ആരെങ്കിലും ബലമായി ചേര്‍ത്തു വെച്ചാലോ എപ്പോഴും അവിടെ പുണ്ണു പഴുത്ത്‌ ചൊറിഞ്ഞു കൊണ്ടിരിക്കും.

എങ്കിലും തൊണ്ണൂറ്റി മൂന്നു സപ്തമ്പര്‍ പതിമൂന്നിനു ഓസ്ളോ ഔഷധം പുരട്ടിയതോടെ പുണ്ണു കരിയുന്നു എന്നു തോന്നിച്ചതാണ്‌. പക്ഷേ തൊണ്ണുറ്റിയഞ്ചു നവമ്പര്‍ നാലിനു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ജീവനില്‍ കത്തികേറ്റിക്കൊണ്ട്‌ കൂടുന്നമുറിവ്‌ ഇളക്കാന്‍ പാലസ്തീന്‍ തീവ്രവാദികള്‍ക്കു കഴിഞ്ഞു. തൊണ്ണുറ്റി ആറ്‌ മാര്‍ച്ച്‌ മാസത്തോടെ നിരവധി ചാവേര്‍ ആക്രമണങ്ങളിലൂടെ ഹമാസ്‌ പുണ്ണു മാന്തി ക്യാന്‍സറാക്കുന്നതില്‍ വിജയിച്ചു.

ഇതിനകം ഇസ്രായേലാകട്ടെ ചികിത്സയും മരുന്നു വില്‍പ്പനയുമുള്ള ഒരു കൊച്ചു ഡോക്ടറായി മാറിക്കഴിഞ്ഞിരുന്നു. അവര്‍ ശക്തമായ ഡോസില്‍ ആണ്റ്റീ ബയോട്ടിക്കുകള്‍ പ്രയോഗിച്ചു തുടങ്ങി. അതു അങ്ങിനെയല്ലേ വരൂ. ഒരു ഗ്രാമീണനു ചെറിയ മുറിവു പറ്റിയാല്‍ അവന്‍ ചിലപ്പോള്‍ കൊട്ടപ്പാലു തേച്ചു കെട്ടും. പൊള്ളിയാല്‍ തുളസിച്ചാറൊഴിക്കും. അല്ലെങ്കില്‍ മഷി. എന്നുവെച്ച്‌ അലമാറ നിറയെ മരുന്നുകള്‍ അടുക്കിവെച്ചിരിക്കുന്ന ഡോക്ടറും കൊട്ടപ്പാല്‍ തിരഞ്ഞുപോകണമെന്നു ശഠിക്കാമോ?

'ബോംബുണ്ടാക്കുന്നത്‌ പൊട്ടിക്കാനാണെന്ന്‌' ഒരു സിനിമയില്‍ കേട്ടിട്ടുണ്ട്‌. ഹമാസും ഇസ്രായേലികളും അതു കേട്ടിട്ടുണ്ടെന്നു കരുതണം. അതില്‍ നിന്നൊരു പടി കൂടെ മുന്നോട്ടു ഹമാസ്‌ ചിന്തിച്ചു പോയിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനൊക്കുമോ? കച്ചവടക്കാരനു വില്‍പ്പനയെന്ന പോലെ, ഡോക്ടര്‍ക്കു ചികിത്സയെന്ന പോലെ ബുദ്ധിജീവികള്‍ക്കു പുത്തന്‍ ചിന്തകള്‍ ഒഴിച്ചു കൂടാനാവാത്തതല്ലേ? എന്തിനാ ഫത്തക്കു പകരമായി ഹമാസ്‌ ഉണ്ടാക്കിയത്‌?? അവര്‍ മൊട്ടു സൂചി റോക്കറ്റുകള്‍ വാങ്ങി 'എത്തുന്നോടത്ത്‌' കുത്തിക്കൊണ്ടിരുന്നു.

ഇസ്രായേലികള്‍ മൊട്ടു സൂചിയെ ഉലക്കകൊണ്ട്‌ നേരിട്ടു. ഹമാസ്‌ ന്യായമായും ചോദിച്ചു? ഇതേത്‌ യുദ്ധനീതി? ലോകമെമ്പാടുമുള്ള റഫറിമാരും കാണികളും അവരോടു യോജിച്ചു. കളിയില്‍ ഇസ്രായേല്‍ സ്പോര്‍ട്ട്സുമാന്‍ സ്പിരിറ്റ്‌ പാലിക്കണം. ഞങ്ങളുടെ കൈയില്‍ മൊട്ടുസൂചി ഇല്ല, ഉലക്കയേ ഉള്ളു എന്നു ഇസ്രായേല്‍. കളിക്കാരന്‍ കളി നിര്‍ത്തി പിന്നെന്തു ചെയ്യുമെന്ന്‌ ഹമാസ്‌? ആര്‍ക്കും ഉത്തരമില്ല. ഗുരു ഡോക്ടര്‍ക്കാവട്ടെ ഇത്തരം കളികളിലൊന്നും താല്‍പ്പര്യമേ ഇല്ല. ദൂരദേശങ്ങളില്‍ ചെന്നു കളിക്കുമ്പോഴേ കളിയാകൂ എന്നാണു മൂപ്പരുടെ മതം. എന്തായാലും ശിഷ്യന്‍ കളി പഠിക്കുകയല്ലേ, തടഞ്ഞിട്ടെന്തു കിട്ടാനാ? എന്തു ചെയ്താലും മരുമകന്‍ സിഗറരറ്റ്‌ വലി ഉപേക്ഷിക്കില്ലെന്നു അറിയാവുന്ന അമ്മാവനു ബുദ്ധിയുണ്ടെങ്കില്‍ വലി നിര്‍ത്താന്‍ മരുമകനോട്‌ പരസ്യമായി പറയുമോ?

എന്നാല്‍ ഹമാസിനറിയില്ലേ കൂടുതല്‍ നല്ല കളികള്‍. അവര്‍ സ്ക്കൂളുകളിലും ആശുപത്രികളിലും കയറി ഇസ്രായേലിലേക്കു മൊട്ടുസൂചികള്‍ എറിഞ്ഞു. സ്ക്കൂളാണെന്നു കരുതി മിണ്ടാതിരിക്കാനൊക്കുമോ. ഇസ്രായേലികള്‍ തിരിച്ചെറിഞ്ഞു. മൊട്ടുസൂചിയല്ല, ഉലക്കതന്നെ. മരിച്ചു കിടക്കുന്ന കുട്ടികളുടെ ദയനീയ ചിത്രങ്ങള്‍ വെറുതെ കളയാനുള്ളതാണോ? അതെല്ലാം അപ്പോഴപ്പോള്‍ ഒപ്പിയെടുത്ത്‌ കാണികള്‍ക്കും റഫറിമാര്‍ക്കും കൈമാറാനുള്ള അവസരമുണ്ടാക്കാന്‍ ഹമാസ്‌ മറന്നില്ല. മക്കള്‍ മരിച്ചാലെന്താ... അല്ല, അവര്‍ മരിക്കാനുള്ളതാണല്ലോ. എല്ലാ യുദ്ധങ്ങളിലും അങ്ങിനെയല്ലേ സംഭവിച്ചിട്ടുള്ളു. ചരിത്രത്തിലിന്നോളം. യുദ്ധത്തിണ്റ്റെ മുഴുവന്‍ വിലയും കൊടുക്കാറുള്ളത്‌ സാധാരണ ജനങ്ങളാണ്‌. ഇരു പക്ഷത്തേയും നിഷ്ക്കളങ്കരായ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സാധാരണ ജനത. ജയിച്ചാലും തോറ്റാലും. യുദ്ധവെറിയന്‍മാരായ നേതാക്കളാവട്ടെ വിജയം അവകാശപ്പെടാനും ആഘോഷിക്കാനും മാത്രമുള്ളവര്‍. സമ്പൂര്‍ണ്ണ പരാജയമാണെങ്കില്‍ ബന്ധുവീട്ടിലേക്ക്‌ പാലായനം ചെയ്ത്‌ അവിടെ യിരുന്നു നാവുപയറ്റ്‌ തുടരും. ആര്‍ക്കാ ഇതൊക്കെ അറിയാത്തത്‌? അത്തരം സംഭ്രമ ജനകമായ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരേയും പഴി ചാരുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ക്കും ജീവിച്ചു പോണ്ടേ?

പക്ഷേ ഒരു ആശ്വാസമുണ്ട്‌. റാമ്പില്‍ തുണിയഴിയുന്ന സംസ്ക്കാരരാഹിത്യത്തില്‍ രോഷം പൂണ്ട്‌ മാലോകര്‍ക്കെല്ലാം മനപ്പാഠമാകുന്നതു വരെ ആഴ്ച്ചകളോളം ഒരു അര്‍ദ്ധ നഗ്ന സുന്ദരിയെ നാഴികക്കു നാലുവട്ടമെന്ന തോതില്‍ ഇരുപത്തിരണ്ടു ഇഞ്ച്‌ സ്ക്ക്രീനില്‍ അച്ചാലും പിച്ചാലും നടത്തിയ ചാനലുകള്‍ക്ക്‌ (ചുരുങ്ങിയത്‌ വടക്കേ ഇന്ത്യയിലെങ്കിലും) ഇതിലൊന്നും കഴമ്പുള്ള ഒരു വാര്‍ത്തയും കണ്ടില്ല. പത്രങ്ങളും തഥൈവ. മരണ സംഖ്യയുടെ അനുപാതം തൂക്കി നോക്കി ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഇറാഖ്‌, തുടങ്ങിയ വാര്‍ത്തകളോടൊപ്പം ഉള്ളറകളില്‍ അല്‍പ്പാല്‍പ്പം വിളമ്പുന്നു. അതൊക്കെ കണ്ടശേഷം ഒരു മലയാളം പത്രമെടുത്താല്‍ പൊതുവിജ്ഞാനത്തില്‍ ഒരുവിധം പരിജ്ഞാനമുള്ള മലയാളി പോലും ഒരു വേള സംശയിച്ചു പോകും, ഈ ഗാസയെന്നു പറയുന്നത്‌ കാസര്‍കോഡിനും തിരുവനന്തപുരത്തിനും ഇടയില്‍ എവിടെയോ ആണെന്നു.

ഇതൊക്കെ അടിവരയിടുന്നത്‌ ആ പഴയ ചൊല്ലു തന്നെ, മുറി വൈദ്യന്‍ ആളെ കൊല്ലും. ആളെ മാത്രമല്ല, തന്നെ തന്നേയും. എന്തെങ്കിലും പഠിക്കുന്നെങ്കില്‍ മുഴുവന്‍ പഠിക്കണം. അല്ലെങ്കില്‍ തുടക്കത്തില്‍ പറഞ്ഞ ആ ബുദ്ധിജീവികളുടെ ഗതിയാവും വന്നു പെടുക. ഒളിയുദ്ധത്തില്‍ ഹമാസിണ്റ്റെ കോളേജില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ നേടി വന്ന പുലികള്‍ എലികള്‍ ആയി മാറിയതും ഇക്കാരണത്താലാണ്‌. അല്ലായിരുന്നെങ്കില്‍ ജാഫ്നയല്ല, ശ്രീലങ്ക മൊത്തം പോയാലെന്താ. പുലി വാര്‍ത്തകള്‍ പിന്‍ പേജില്‍ നിന്നും പ്രമോഷന്‍ നേടി മുന്‍ പേജുകളില്‍ ഇടം കണ്ടെത്തുമായിരുന്നു. അതിലൂടെ ചിന്തിക്കുന്ന ജനത്തിണ്റ്റെ ഹൃദയത്തില്‍ ഇടം നേടുമായിരുന്നു. ഒരു തമിഴന്‍റെ ചിന്തകളിലേക്കു മാത്രമായി ഒതുങ്ങില്ലായിരുന്നു. ഒരു വെടിക്കു രണ്ടു പക്ഷിയല്ല ബുദ്ധിയുടെ ലക്ഷണം. ഒരു വെടിക്കു പല പക്ഷികളുമല്ല. ഒറ്റ വെടി പോലും വെക്കാതെ എണ്ണമറ്റ പക്ഷികളാണ്‌. ഇനിയും മനസിലായില്ലെങ്കില്‍ 'ഡോക്ടറോട്‌ ചോദിക്കുക'.

എന്തൊക്കെയായാലും എങ്ങിനെയൊക്കെ ആയാലും വെള്ള ഫോസ്ഫറസിണ്റ്റെ നരക വടി എടുത്തതോടെ ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും കൊടിയ ക്രൂരന്‍മാരായ ഹിറ്റ്ലര്‍, പോള്‍ പോട്ട്‌, ട്രൂമാന്‍, സ്റ്റാലിന്‍, ഇദി അമീന്‍, സദ്ദാം തുടങ്ങിയവരെയൊക്കെ വെല്ലുവിളിച്ചു കൊണ്ട്‌ മുന്‍നിരയിലെത്തുകയാണ്‌. ഏത്‌ വടികൊണ്ട്‌ പണ്ട്‌ കൊണ്ടോ അതേ വടിയുമായി അവര്‍ നില്‍ക്കുന്നു. മുന്നിലോ കൊച്ചു കുട്ടികളും.

അതേ സമയം ഇന്ത്യക്കും ചിലതു ചെയ്യാനുണ്ട്‌. ഇന്ത്യയുടെ കടുത്ത മീശവിറപ്പിക്കല്‍ ഒന്നു കണേണ്ട താമസമേ ഉള്ളൂ, ഇസ്രായേല്‍ അടിയും വെടിയും നിര്‍ത്തി പാലസ്തീന്‍ അടിയറവെക്കും എന്നു സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാം. എന്നാല്‍ അതല്ലാതെ മറ്റൊരു ശ്രേഷ്ഠമായ വഴി നമ്മള്‍ പിന്തുടരുന്നില്ല? സ്നേഹത്തിണ്റ്റേയും മൈത്രിയുടേയും ആ വഴിയല്ലേ നാം ഇസ്രായേലിനും പഠിപ്പിച്ചു കൊണ്ടുക്കേണ്ടത്‌? അതുകൊണ്ട്‌ ഇസ്രായേലുമായി എല്ലാ ബന്ധങ്ങളും നിര്‍ത്തി വെക്കുന്നതിനും വെറുക്കുന്നതിനും പകരം അവരെ ഇങ്ങോട്ടു ക്ഷണിക്കണം. രോഗാണുക്കളെ സഹിച്ചും പൂജിച്ചും ബോറടിപ്പിക്കുന്ന ആ "നാച്ചുറോപ്പതി" ഒന്നു പരിശീലിപ്പിക്കണം. എങ്ങിനെ ചൂടന്‍ കത്തുകളെഴുതി ലോകവ്യാപകമായി വിതരണം ചെയ്യാമെന്നും.

Wednesday, January 7, 2009

വിജയം (കൊച്ചു കഥ)

ചീറിവീണ അടി പുറത്തെ തഴമ്പിലേക്കു കൂര്‍ത്ത പല്ലുകള്‍ ആഴ്ത്തിയപ്പോള്‍ ചുണ്ടുകള്‍ ചിരിച്ചു. പുച്ഛച്ചിരി. ആരാ അടിക്കുന്നതെന്നറിയാമോ? തന്‍റെ ഭൃത്യന്‍!

പതുക്കെ ചിരിയിലെ പുച്ഛം അഭിമാനത്തിനു വഴിമാറി. കടിക്കാമ്പുള്ള ആ വടി തന്നെ തിരഞ്ഞെടുത്ത തന്‍റെ കഴിവില്‍ അഭിമാനിക്കാതിരിക്കുന്നതെങ്ങിനെ? മാത്രമോ, ഭൃത്യനെ മാറ്റാനും വടി മാറ്റാനുമുള്ള അധികാരം തീറെഴുതി വാങ്ങുന്നതിലും താന്‍ വിജയിച്ചില്ലേ!

Friday, December 26, 2008

ചാട്ടുളി

മൂര്‍ച്ച തിളങ്ങുന്ന ചാട്ടുളിയുടെ മിനുസമുള്ള വശങ്ങളില്‍ പതുക്കെ വിരലുരസുമ്പോള്‍ പൊരിച്ച മീന്‍ ചവയ്ക്കുന്നതിനേക്കാള്‍ രസം. പക്ഷേ വളരെ ശ്രദ്ധിച്ചേ മൂര്‍ച്ചയില്‍ വിരലുരസാവൂ. വിരലൊന്നു ചരിഞ്ഞാല്‍, വളഞ്ഞു കൂര്‍ത്ത അഗ്രങ്ങളില്‍ മുട്ടിയാല്‍, ചോര ചീറ്റും. ഉറപ്പ്‌.

ഇളവെയിലിലേക്കു ചരിച്ചു പിടിച്ചപ്പോള്‍ താഴെ തെളിവെള്ളത്തില്‍ വെളിച്ച തുണ്ടുകള്‍ വീണു ചിതറി. അതില്‍ പരല്‍മീനുകളുടെ കണ്ണും ചെകിളകളും പൂത്തു തിളങ്ങി.

ആര്‍ക്കു വേണം ഈ പൊടി പരലുകള്‍? വല്ല മൊയ്യോ തിരണ്ടിയോ പൊട്ടക്കുളത്തിന്‍റെ ആഴങ്ങളില്‍ നിന്നും വശങ്ങളിലെ തെളിവെള്ളത്തിലേക്കു കയറി വരാതിരിക്കില്ല. വലിപ്പത്തിനാണല്ലോ പ്രാധാന്യം.

ചാട്ടുളി ശ്രദ്ധയോടെ കുഴലിലേക്കു കയറ്റി. പച്ചമാംസത്തില്‍ അലിഞ്ഞിറങ്ങാന്‍ അതിന്‍റെ അഗ്രങ്ങള്‍ വല്ലാതെ വെമ്പുന്നുണ്ട്‌. തറച്ച്‌ ഇറങ്ങിയാലും പോരാ. പിടയുന്ന ഇരയുടെ ചോര നുണയണം. അപ്പോള്‍ ഇര പിടഞ്ഞകലാന്‍ ശ്രമിക്കും. വിടാതെ കോര്‍ത്തു പിടിക്കണം. അതിനു വേണ്ടിയാണ്‌ അഗ്രങ്ങള്‍ വളച്ച്‌ ഒരു അമ്പിന്‍റെ തല പോലെ രുപപ്പെടുത്തിയിരിക്കുന്നത്‌. തറച്ചു കയറുന്നത്‌ ഒരു കൂര്‍പ്പിലാണെങ്കില്‍ ഊരാതെ നോക്കുന്നത്‌ ഇരു കൂര്‍പ്പുകളാണ്‌. ഒരു തരത്തിലും ഇരയെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. ഓരോ ഇരയുടേയും പ്രാണ നൃത്തങ്ങളുടെ താളക്രമങ്ങള്‍ തീര്‍ത്തും വേറിട്ടതാണ്‌. അതു നഷ്ടപ്പെടുത്തിക്കൂടാ.

അതാ, മുള്ളന്‍ മീശ ഇളക്കിക്കൊണ്ട്‌ ഒരു തടിയന്‍ ചളിയുടെ വരകള്‍ തീര്‍ത്തുകൊണ്ട്‌ വശങ്ങളിലേക്കു വരണോ വേണ്ടയോ എന്നു സംശയിച്ചുകൊണ്ട്‌ നില്‍ക്കുന്നുണ്ട്‌. അതിന്‍റെ വാലിട്ടടിയില്‍ തെളിമയകന്ന വെള്ളത്തില്‍ ഇപ്പോള്‍ പരലുകള്‍ പലതും മറഞ്ഞിരിക്കുന്നു. പതുക്കെ പതുക്കെ അതു ആ വശത്തെ ശാന്തമായ തെളിവെള്ളത്തിലെത്തി.

അപകടങ്ങള്‍ കൂടുതലായും ഒളിച്ചിരിക്കുന്നത്‌ അത്തരം സ്ഥലങ്ങളിലാണെന്നു മനുഷ്യനു പോലും അറിഞ്ഞുകൂടാ. അപ്പോള്‍ മീനുകളുടെ കാര്യം പറയാനുണ്ടോ? ശബ്ദിക്കാനും കരയാനും കഴിയാത്ത പാവം മീനുകള്‍. ഒരു പക്ഷേ അവയ്ക്കറിയുമായിരിക്കും, കരഞ്ഞാലും കണ്ണീരൊഴുക്കിയാലും അത്‌ ജലരേഖകളാകുമെന്ന്‌. എണ്ണം കൂടുന്നിടത്തേക്കും വണ്ണം കുറയുന്നിടത്തേക്കും നിയമം പോലും കണ്ണടയ്ക്കുമെന്നും.

പക്ഷേ ഇപ്പോള്‍ കണ്ണടയ്ക്കാന്‍ വയ്യ. പറ്റാവുന്നത്ര തുറന്നു പിടിച്ചിരിക്കുകയാണ്‌. കണ്ണുകള്‍ കാണുന്നിടത്തല്ല മീനെന്നു മനസിനറിയാം. വായുവില്‍ നിന്നും വെള്ളത്തിലെത്തുന്ന രശ്മികള്‍ക്കു അല്‍പ്പം ദിശാ പരിവര്‍ത്തനം വരുമെന്നു ശാസ്ത്രം പഠിപ്പിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ മീന്‍ കുടുതല്‍ ജലോപരിതലത്തിലേക്കു വരുന്നതുവരെ കാത്തിരിക്കുക തന്നെ.

ചൂണ്ടയാണെങ്കില്‍ ഈ പ്രശ്നമില്ല. ഇര കുടുക്കി കൊളുത്ത്‌ താഴേക്കിട്ടാല്‍ മതി. മീന്‍ അതു കണ്ടുപിടിച്ച്‌ തൊണ്ടയിലിട്ടോളം. പിന്നെ മയത്തിലൊന്നു വലിച്ചാല്‍ മതി. തൊണ്ടയില്‍ വേദനയുടെ കൂര്‍ത്ത നഖങ്ങളുള്ള കൈ കൊണ്ടു കുത്തിപ്പിടിച്ചാലെന്ന പോലെ മീന്‍ നാരില്‍ തൂങ്ങിക്കിടന്നു മരണ നൃത്തമാടും. പിന്നെ നിത്യമായ നിദ്രയില്‍ ചലനമറ്റു കിടക്കും. കൈകെട്ടി നിന്ന്‌ മുഖം കാണിച്ചുത്തരുന്നവന്‍റെ കവിളത്തടിക്കുന്ന ആ പണി പരമ ബോറാണ്‌. മീനിനു വേണ്ടി മീന്‍ പിടിക്കുന്നവര്‍ക്കുള്ളതാണ്‌ ചൂണ്ട. മീന്‍ പിടിക്കാനായി മീന്‍ പിടിക്കുന്നവര്‍ക്കുള്ളതല്ല.

തോക്കാണെങ്കിലും സ്ഥിതി വിഭിന്നമല്ല. ലക്ഷ്യം പിടിക്കുന്ന ഒരു രസമുണ്ട്‌. പക്ഷേ തോക്കിന്‍റെ ശക്തിയാണ്‌ മീനിലേക്കു കയറുക. അതില്‍ അത്‌ ചിതറിപ്പോകും. അല്ലെങ്കില്‍ത്തന്നെ ഒന്നു പിടയ്ക്കുക പോലും ചെയ്യാതെ മലച്ചു പൊങ്ങും.

ചാട്ടുളിയില്‍ ലക്ഷ്യം കാണുന്നതിന്‍റെ രസമുണ്ട്‌. തന്‍റെ ശക്തിയാണ്‌ ചാട്ടുളിയുടെ ശക്തി. വേണ്ട പോലെ കൂട്ടാം. കുറയ്ക്കാം. മീനിലേക്കുള്ള ദൂരത്തിനനുസരിച്ച്‌. ചാട്ടുളിയില്‍ കോര്‍ത്തു കിടക്കുന്ന മീന്‍ നാര്‌ അനുവദിക്കുന്ന ദൂരപരിധിയില്‍ കിടന്നു വെട്ടിപ്പിടയും. തെന്നിപ്പുളയും. അല്‍പ്പമൊന്നുയര്‍ത്തിയാല്‍ ആ പ്രാണപ്പിടച്ചില്‍ കണ്ട്‌ വെള്ളം പോലും ഇളകിച്ചിരിക്കും. പിന്നെ ബക്കറ്റിലെ വെള്ളം ചുവപ്പിച്ചു കൊണ്ട്‌ ഓടിനടക്കുന്ന മീന്‍ ഏതെങ്കിലും വീട്ടമ്മയുടെ കറിക്കത്തിയുടെ മൂര്‍ച്ചയിലോ അലക്കു കല്ലിന്‍റെ കാഠിന്യത്തിലോ ചെന്നേ നിശ്ചലമാകാറുള്ളു. പിന്നീട്‌ ചട്ടിയില്‍ വേവുന്നതും എണ്ണയില്‍ പൊരിയുന്നതും അതു അറിയുകയുമില്ല.

മീന്‍ തീരത്തോടടുത്തിരിക്കുന്നു. ചിരട്ടയില്‍ ശേഖരിച്ച മണ്ണിരയുടെ പാതി നുള്ളി വെള്ളത്തിലിട്ടു. വെള്ളത്തിനടിയിലെ മണ്ണിരപ്പാതിയുടെ നൃത്തത്തിലേക്കു ചാട്ടുളി കൂര്‍ത്ത നോട്ടമുറപ്പിച്ചു. ശ്വാസം ആവതും വലിച്ചു നിന്നു.

മീന്‍ മണ്ണിരയിലേക്കു ഞൊടിയിടയില്‍ ഇരച്ചെത്തും. ഇര വിഴുങ്ങിയ ശേഷമുള്ള ഒരു നിമിഷത്തെ നിശ്ചലത. അപ്പോഴാണ്‌ ചാട്ടുളി ചീറി വീഴുക. മണ്ണിര നൃത്തം നിര്‍ത്തിയേടത്തു നിന്നും മീന്‍ തുടങ്ങും. പ്രകൃതിയുടെ ഈ സിദ്ധാന്തം ശരിയെങ്കില്‍ ഇനി തനിക്കുമൊരു ഊഴമുണ്ടാകുമോ? ആ.. അതൊന്നും ചിന്തിക്കാനുള്ള നേരമല്ല ഇത്‌. മീന്‍ അതാ ബാണം പോലെ വരുന്നു. ഒന്നല്ല രണ്ടെണ്ണം.

ഏതിനെ ലക്ഷ്യം വെക്കണം?

ഇത്തരം പ്രതിസന്ധി ആദ്യമായിട്ടല്ല. ആദ്യത്തേത്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്‌. സ്ക്കൂളിലേക്കു പോകുന്നതിനു മുന്‍പ്‌ ഒരു കോഴിയെ കൊന്ന്‌ അടുക്കളപ്പുറത്തിടുന്നതായിരുന്നു അമ്മച്ചി ഏല്‍പ്പിച്ച ജോലി. രണ്ടു കോഴികളാണ്‌ കൂട്ടില്‍. ഒന്നു ഇന്നത്തെ വിരുന്നുകാരെ സുഖിപ്പിക്കാനുള്ളത്‌. മറ്റേത്‌ ചേച്ചിയെ കാണാന്‍ അടുത്ത ആഴ്ച്ച വരുന്നവര്‍ക്കുള്ളത്‌. വെള്ളപ്പൂവന്‍ കൂടിന്‍റെ ഇങ്ങേ തലയ്ക്കലും ചാര നിറമുള്ളത്‌ അങ്ങേ കോണിലും. രണ്ടും ദൈവത്തോടെന്ന പോലെ തന്നോടു തൊണ്ട ഇളക്കി പ്രാര്‍ത്ഥിക്കുന്നുണ്ട്‌. 'ഞാന്‍ ഒരാഴ്ച്ച കൂടി ജീവിച്ചോട്ടെ'.

ഇവിടെ പ്രാര്‍ഥനയൊന്നുമില്ല. വലിപ്പമാണ്‌ കണ്ണുകളെ ആകര്‍ഷിക്കുന്നത്‌. വലിയ മീനൊന്നു വെട്ടി വളഞ്ഞു. മണ്ണിരയുടെ നൃത്തം വായും കടന്ന്‌ വയറ്റിലെത്തിയിരിക്കുന്നു. ആ നൃത്തം മീനിന്‍റെ വയറ്റില്‍ച്ചെന്നു കാണാന്‍ ചാട്ടുളിക്കു ധൃതിയേറി. നെഞ്ചിന്‍ കൂടിലെ കൊടുങ്കാറ്റിന്‍റെ ശക്തി ചാട്ടുളിയിലേക്കു കയറി. ഒരു 'ഗ്ളും' ശബ്ദത്തോടെ അതു വെള്ളത്തിലേക്കു ഊളിയിട്ടിറങ്ങി. നാര്‌ ഒന്നു വിറച്ചു. പിന്നെ ശാന്തമായി. കലക്ക വെള്ളത്തില്‍ അനക്കമറ്റു കിടക്കുന്ന നാര്‌ പറയുന്നുണ്ട്‌, ചാട്ടുളിയുടെ ലക്ഷ്യം പാളിയ കഥ.

വഴുതി മാറുന്ന ഇരകള്‍ എന്നും വേട്ടയുടെ രസം വര്‍ദ്ധിപ്പിക്കാറെ ഉള്ളു എന്ന്‌ ആര്‍ക്കാണറിയാത്തത്‌?

പക്ഷേ ഇനി ഏറെ കാത്തിരിക്കേണ്ടി വരും. അപകടത്തിന്‍റെ അടയാളങ്ങള്‍ മായണം. കലക്ക വെള്ളം തെളിയണം. അതു വരെ ഇളവെയിലുകൊണ്ട്‌ ആ പാറപ്പുറത്ത്‌ ഇരിക്കാം. കൂടെ ആഴ്ച്ചപ്പതിപ്പിന്‍റെ വാര്‍ഷീക പതിപ്പിനു വേണ്ടി കൊടുക്കാനെന്നേറ്റ ആ ലേഖനം പുര്‍ത്തിയാക്കുകയും ചെയ്യാം.

ലെതര്‍ ബാഗ്‌ തുറന്ന്‌ ഡയറി എടുത്തു. കൂര്‍ത്ത കൊളുത്തുകള്‍ക്കിടയില്‍ നിന്നും കറുത്ത പേനയും.

"കാട്ടിലെ ശാന്തതയിലും കുളിര്‍മ്മയിലും സ്വച്ഛന്ദം വിഹരിക്കുന്ന കാട്ടാനകള്‍ നാട്ടിലിറങ്ങിയാല്‍ ബഹളമുണ്ടാക്കിയും തീ കത്തിച്ചും ഭയപ്പെടുത്തിയാണ്‌ അവയെ കാട്ടിലേക്കു തന്നെ തിരിച്ചോടിക്കാറുള്ളത്‌. ഇന്ന്‌ ആനകളെ പൊള്ളുന്ന വേലപ്പറമ്പുകളില്‍ വാദ്യമേളങ്ങള്‍ക്കും തീവെട്ടികള്‍ക്കും പടക്കങ്ങള്‍ക്കും ഇടയില്‍ മണിക്കൂറുകള്‍ നിര്‍ത്തുന്നത്‌ ആനകളോടുള്ള കൊടും ക്രൂരത തന്നെയാണ്‌. വിശേഷ ബുദ്ധിയുണ്ടെന്നു കരുതുന്ന മനുഷ്യര്‍ ഇത്ര ക്രൂരന്‍മാരായിക്കൂടാ. "

എഴുത്തു നിര്‍ത്തി കുളത്തിലേക്ക്‌ ഒന്നു നോക്കി. പിന്നെ പേന പാറപ്പുറത്തിട്ടു ചാടിയിറങ്ങി. ചാട്ടുളി എടുത്ത്‌ തെളിഞ്ഞ വെള്ളത്തില്‍ വീണ്ടും എത്തിയ മീനിനെ ലക്ഷ്യം വെച്ചു.